തൃശ്ശൂര്‍: തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപനെതിരെ അസഭ്യവര്‍ഷവുമായി തൃശ്ശൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍. എംപി വിന്‍സെന്റിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിനെതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൃശ്ശൂര്‍ പ്രസ് ക്ലബ്, സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് വിവിധ മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്നിലാണ് പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്.
എന്നാല്‍ ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വ്യക്തമല്ല. ഇയാള്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ വന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് പോസ്റ്റര്‍ പതിച്ചത്. അതേസമയം വിഷയത്തില്‍ ടിഎന്‍ പ്രതാപനും എംപി വിന്‍സെന്റും പ്രതികരിച്ചിട്ടില്ല.
വിന്‍സെന്റിനെ പ്രസിഡന്റാക്കാന്‍ പ്രതാപന് എന്ത് പ്രതിഫലം കിട്ടിയെന്ന് ചോദിച്ചാണ് ചില പോസ്റ്ററുകള്‍.
അപ്രതീക്ഷിതമായാണ് ഐ ഗ്രൂപ്പില്‍ നിന്നുളള മുന്‍ എംഎല്‍എ എംപി വിന്‍സെന്റിനെ പരിഗണിക്കാന്‍ തീരുമാനമായത്. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്. തമ്മിലടി മാറ്റിവെച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അതേ സമയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കടുത്ത ഗ്രൂപ്പ് പോരിലേക്ക് കോൺഗ്രസ് നീങ്ങുകയാണ്.