വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വൈത്തിരി: പൂക്കോട്ട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിദ്യാര്‍ഥി ക്രൂര മര്‍ദനത്തിനിരയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. രണ്ടോ-മൂന്നോ ദിവസം പഴക്കമുള്ള മുറിവുകളും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലെ മുറിവിലും അസ്വാഭാവികതയുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ കോളേജിലെ 12 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഖില്‍, കാശിനാഥന്‍, അമീന്‍ അക്ബര്‍, സിന്റോ ജോണ്‍സണ്‍, ആസിഫ് ഖാന്‍, അരുണ്‍ കെ, അജയ്, സൗദ് റിസാല്‍, അല്‍ത്താഫ്, മുഹമ്മദ് ഡാനിഷ്, അമല്‍സാന്‍, ആദിത്യന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.കഴിഞ്ഞ 18 നാണ് രണ്ടാം വര്‍ഷ വെറ്റിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ ബാത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. മറ്റൊരു വിദ്യാര്‍ത്ഥിയാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. കോളേജ് അധികൃതരുടെ ഭീഷണിയെത്തുടര്‍ന്നാണ് സത്യം വിദ്യാര്‍ഥികള്‍ പുറത്തു പറയാത്തതെന്നും സിദ്ധാര്‍ത്ഥന്റെ പിതാവ് പ്രതികരിച്ചു.

കുരുക്ക് മുറുകിയ ഭാഗത്ത് അസാധാരണ മുറിവുണ്ട്. സാധാരണ തൂങ്ങിമരണത്തില്‍ കാണാത്ത തരം മുറിവുകളായതില്‍ പൊലീസ് അസ്വാഭാവികത സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചു.

Top