പോക്‌സോ കേസ്; മോന്‍സന്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുടെ പരാതി ഒതുക്കാന്‍ മോന്‍സന്റെ ജീവനക്കാര്‍ കുട്ടിയെ ഭീഷണിപ്പെടുത്താന്‍ വീട്ടിലെത്തിയതിന്റെ തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതിനിടെ പുരാവ്‌സ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കിലിന്റെ റിമാന്‍ഡ് അടുത്ത മാസം മൂന്ന് വരെ നീട്ടി. എറണാകുളം സിജെഎം കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.

മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി. കലൂരിലെ രണ്ട് വീട്ടില്‍ വെച്ച് നിരവധി വട്ടം പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാര്‍ ഉന്നയിയിച്ചിരുന്നു. നോര്‍ത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്.

പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. മോന്‍സന്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിറകെ പെണ്‍കുട്ടിയെ കാണാന്‍ മോന്‍സന്റെ ജീവനക്കാര്‍ വീട്ടിലെത്തിയിരുന്നു. പോക്‌സോ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് സൂചനയുണ്ട്.

Top