ന്യൂഡല്‍ഹി : ഭൂരിപക്ഷ ദേശീയവാദം സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കുമെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍.
പ്രഖ്യാപിത ഭൂരിപക്ഷ ദേശീയവാദം തങ്ങള്‍ വിവേചനം നേരിടുന്നുവെന്ന ഭൂരിപക്ഷ വിഭാഗത്തിന്റെ തോന്നലില്‍ നിന്നുണ്ടാകുന്ന ക്രോധമാണിതെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.
ടൈംസ് ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ ദേശീയവാദത്തിന് ഭിന്നിപ്പിന്റെ സ്വഭാവമുള്ളതുകൊണ്ട് തന്നെ അത് സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിക്കും.
ഇന്ത്യയുള്‍പ്പെടെ ആഗോളതലത്തിൽ ഭൂരിപക്ഷ ദേശീയവാദം നിലനില്‍ക്കുന്നുണ്ടെന്നും ആളുകളുടെ ദുഃഖത്തെ അത് മുതലെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളെ നേരിടണമെന്നും, ഭൂരിപക്ഷത്തിന്റെ വേവലാതികളെ പെരുപ്പിച്ച് കാണിക്കുന്നത് ശരിയല്ല, കാരണം ന്യൂനപക്ഷങ്ങളും വിവേചനം നേരിടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുകൾ ഇല്ലാതിരിക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും ശ്രവിക്കാന്‍ സർക്കാർ ശ്രമിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ ആവശ്യങ്ങള്‍ മാത്രം കണക്കിലെടുത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.