പോപുലർ ഫ്രണ്ട് ഹർത്താൽ; നഷ്ടപരിഹാരം കെട്ടിവെച്ചാൽ മാത്രം ജാമ്യമെന്ന് ഹൈക്കോടതി

കൊച്ചി: പോപുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ നഷ്ടപരിഹാര തുക കെട്ടിവച്ചാൽ മാത്രമേ ജാമ്യം നൽകൂ എന്ന് ഹൈക്കോടതി. മജിസ്ട്രേറ്റ് കോടതികള്‍ക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അല്ലാത്തപക്ഷം സ്വത്തുക്കൾ കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാം. ഇതു സംബന്ധിച്ച് ഉത്തരവിറക്കുമെന്നും ഹൈക്കോടതി അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പി.എഫ്.ഐ 5.6 കോടി രൂപ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കെ.എസ്.ആർ.ടി.സിയുടെ ഹരജിയിന്മേലാണ് കോടതി ഇടപെടൽ. ഇതോടൊപ്പം, പോപുലർ ഫ്രണ്ട് ജനറൽ സെക്രട്ടറിയായിരുന്ന എ അബ്ദുൽ സത്താറിനെ എല്ലാ കേസുകളിലും പ്രതിയാക്കാനും നിര്‍ദേശമുണ്ട്.

സെപ്തംബർ 27നാണ്, സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചത്.അ‍ഞ്ച് കോടി ആറ് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും അത് പി.എഫ്.ഐയിൽ നിന്നും ഈടാക്കി നൽകണമെന്നുമായിരുന്നു ആവശ്യം. ഹ​ർത്താലിൽ 58 ബസുകള്‍ തകര്‍ത്തു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ ഇത്രയേറെ ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

കേടുപാടുകള്‍ സംഭവിച്ച ബസുകളുടെ അറ്റകുറ്റപ്പണിക്കായി ഗണ്യമായ തുക വേണ്ടിവരും. അറ്റകുറ്റപ്പണി സമയത്ത് നിരവധി സര്‍വീസുകള്‍ മുടങ്ങും. ഇതൊക്കെ കണക്കാക്കുമ്പോള്‍ കോര്‍പറേഷന് വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഉണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം ഹർത്താൽ പ്രഖ്യാപിച്ച പോപുലർ ഫ്രണ്ട് നൽകാൻ ഉത്തരവിടണം എന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ആവശ്യം.

ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തതിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്ന് നേരത്തെ ചോദിച്ചിരുന്നു. ‌ഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരെ കോടതിയലക്ഷ്യത്തിനും നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മുന്‍കൂട്ടി അറിയാതെയുള്ള ഹർത്താൽ നിയമവിരുദ്ധമെന്നും കോടതി പറഞ്ഞിരുന്നു. ഹർത്താലിനിടെ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.

Top