പ്രശസ്ത ആഫ്രിക്കന്‍ റാപ്പര്‍ കീര്‍നന്‍ ഫോര്‍ബ്സ് വെടിയേറ്റ് മരിച്ചു

ജൊഹന്നാസ്ബര്‍ഗ്: പ്രശസ്ത ആഫ്രിക്കന്‍ റാപ്പര്‍ കീര്‍നന്‍ ഫോര്‍ബ്സ് എന്ന എകെഎ വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ഇദ്ദേഹം തെക്കുകിഴക്കന്‍ ദക്ഷിണാഫ്രിക്കന്‍ പട്ടണമായ ഡര്‍ബനില്‍ വച്ചാണ് കൊല്ലപ്പെട്ടത്.

ഹോട്ടലില്‍ നിന്നും കാറിലേക്ക് മറ്റൊരാള്‍ക്കൊപ്പം നടന്നു പോകുമ്പോഴാണ് എകെഎയ്ക്ക് വെടിയേറ്റത് എന്നാണ് വിവരം. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തും മരണപ്പെട്ടിട്ടുണ്ട്. ഷെഫും സംരംഭകനുമായ ടെബെല്ലോ ‘ടിബ്സ്’ മൊട്സാനെയാണ് കൊല്ലപ്പെട്ട എകെഎയുടെ സുഹൃത്ത്.

എകെഎയുടെ ജന്മദിനവുമായി ബന്ധപ്പെട്ട പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരു നൈറ്റ് ക്ലബിലേക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ് ഇരുവരെയും ആക്രമികള്‍ വെടിവച്ചത് എന്നാണ് വിവരം. ക്ലോസ് റൈഞ്ചിലായിരുന്നു വെടിവച്ചതെന്നും, അതിനാല്‍ തന്നെ മരണം വേഗം സംഭവിച്ചെന്നുമാണ് പൊലീസ് പറയുന്നത്.

വെടിവച്ച തോക്കുധാരികള്‍ രണ്ടുപേര്‍ ഉണ്ടായിരുന്നെന്നും. ഇവര്‍ വെടിവച്ചയുടന്‍ സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. കൊള്ളയ്ക്ക് വേണ്ടിയുള്ള ശ്രമത്തിനിടയില്‍ കൊലപാതകം സംഭവിച്ചതാണോ എന്നതും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

ഫോർബ്സ് തന്റെ ഒറ്റയ്ക്കുള്ള കരിയർ ആരംഭിക്കുന്നതിന് മുമ്പ് എന്റിറ്റി എന്ന റാപ്പ് ഗ്രൂപ്പിന്റെ ഭാഗമായാണ് സംഗീത ജീവിതം ആരംഭിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് എ.കെ.എ.

യുഎസിലെ ബ്ലാക്ക് എന്റർടൈൻമെന്റ് ടെലിവിഷൻ (ബിഇടി) അവാർഡിനും എംടിവി യൂറോപ്പ് മ്യൂസിക് അവാർഡിനും നിരവധി നോമിനേഷനുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ആഘോഷിക്കപ്പെടുന്ന ആഫ്രിക്കന്‍ റാപ്പറാണ് ഇദ്ദേഹം.

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് 35 കാരനായ ഫോർബ്സ് തന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആൽബമായ മാസ് കൺട്രിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ആല്‍ബം ഈ മാസം അവസാനമായിരുന്നു പുറത്തിറങ്ങേണ്ടിയിരുന്നത്.

ഫോർബ്സിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഫോർബ്സിന്റെ മാതാപിതാക്കൾ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

Top