സ്വവർ​ഗ ലൈം​ഗികത കുറ്റമല്ലെന്ന് ആവർത്തിച്ച് മാർപ്പാപ്പ; കുറ്റകരമാക്കുന്ന നിയമങ്ങൾ അനീതി

സ്വവർഗരതിയെ കുറ്റകരമാക്കുന്ന നിയമങ്ങളെ അനീതിയെന്ന് വിശേഷിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ദൈവം തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നുവെന്നും എൽജിബിടിക്യു വ്യക്തികളെ സഭയിലേക്ക് സ്വാഗതം ചെയ്യാൻ കത്തോലിക്കാ ബിഷപ്പുമാരോട് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് മാർപ്പാപ്പ നിലപാട് ആവർത്തിച്ചത്. സ്വവർഗരതിക്കാരനാകുന്നത് ഒരു കുറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിന്റെ ചില ഭാഗങ്ങളിൽ കത്തോലിക്കാ ബിഷപ്പുമാർ സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കുന്നതും എൽജിബിടിക്യു സമൂഹത്തോട് വിവേചനം കാണിക്കുന്നതുമായ നിയമങ്ങളെ പിന്തുണയ്ക്കുന്നു. ഇത്തരം മനോഭാവങ്ങൾ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുവരുന്നതാണ്. ബിഷപ്പുമാർ എല്ലാവരുടെയും അന്തസ്സ് തിരിച്ചറിയുന്നതിനുള്ള മാറ്റത്തിന്റെ പ്രക്രിയയ്ക്ക് വിധേയരാകണമെന്നും മാർപ്പാപ്പ പറഞ്ഞു.

ലോകമെമ്പാടുമുള്ള 67 രാജ്യങ്ങളിൽ ഉഭയസമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികതയെ ക്രിമിനൽ കുറ്റമാണ്. 11 രാജ്യങ്ങളിൽ വധശിക്ഷ വരെ നൽകുന്നു. മിക്ക രാജ്യങ്ങളിലും എൽജിബിടിക്യു ആളുകൾ പീഡനത്തിനും അപമാനത്തിനും വിധേയരകാന്നുണ്ടെന്നും പഠനങ്ങൾ പറയുന്നു. സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കുന്ന നിയമങ്ങൾ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു.

Top