വത്തിക്കാന്‍ സിറ്റി : സമാധാനത്തിന്റെയും, പുതിയ പ്രതീക്ഷകളുടെയും സന്ദേശം നൽകി ലോകമെമ്പാടും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ക്രിസ്തുമസ് ദിന ആരാധന ശുശ്രൂഷകൾക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.
ജീവിതം നഷ്ടമാകുമെന്ന് അവസ്ഥയിൽ ജീവിക്കുന്ന അഭയാര്‍ഥികളെ അവരുടെ സ്വന്തം മണ്ണിൽ തിരിച്ചെത്തിക്കണമെന്നും , അവരുടെ വേദനകൾ കണ്ടില്ലെന്ന് നടിക്കരുതെന്നും , അഭയാർത്ഥികളെ സംരക്ഷിക്കാൻ ലോകത്തെ 130 കോടി കത്തോലിക്ക സമൂഹം പ്രതിജ്ഞാ ബദ്ധമായിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്തുമസ് സന്ദേശത്തിലൂടെ പറഞ്ഞു.
ജോസഫിന്റെയും മേരിയുടെയും പാദയില്‍ നിരവധി ആളുകള്‍ സഞ്ചരിച്ചിട്ടുണ്ട്. അഭയാർത്ഥികളെല്ലാം ഇഷ്ടമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്‍ നിന്ന് ഒഴിഞ്ഞു പോകാൻ നിർബന്ധിതരായവരാണ് എന്നും അദ്ദേഹം പറഞ്ഞു.
അധികാരം നിലനിര്‍ത്താനും സ്വത്ത് സമ്പാദിക്കാനും തിരക്കുകൂട്ടുന്നതിനിടയില്‍ ഭരണകൂടം അഭയാര്‍ഥികളെ ശ്രദ്ധിക്കാന്‍ മറന്നുപോകുന്നെന്നും, കുടുംബത്തെ സംരക്ഷിക്കാൻ മറ്റ് മാര്‍ഗങ്ങളിലാതെയാണ് എല്ലാം ഉപേക്ഷിക്കാൻ അവർ തയാറായതെന്നും മാര്‍പാപ്പ അറിയിച്ചു.
ക്രൂരമായ മനുഷ്യക്കടത്ത് നടത്തുന്നതിനെ മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിനിടെ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ജീവന്‍ വെടിഞ്ഞവരെയും അദ്ദേഹം പ്രാര്‍ഥനയില്‍ ഓര്‍ത്തു.
ക്രിസ്തുമസ് പ്രാര്‍ത്ഥനകള്‍ക്കായി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇത്തവണ ജറുസലേമില്‍ എത്തിയതിയത്. തീവവാദ ആക്രമണ ഭീഷണിയുള്ളതിനാൽ ബെത്‌ലഹേമിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു.