എറണാകുളത്തെ മഹാരാജാസ് കോളജിന്റെ ഇടനാഴികളില്‍ നിന്നു മലയാള സിനിമയിലേക്കെത്തിയവര്‍ ഏറെയാണ്.
ഒരു പൂമരത്തെ കാണുന്ന കൗതുകത്തോടെ നമ്മളിന്നു നെഞ്ചിനുള്ളിലിട്ടു പാടുന്ന ഗാനവും മഹാരാജാസിന്റെ ഓര്‍മകളെയാണ് തൊട്ടു തലോടുന്നത്.
മഹാരാജസിന്റെ മണ്ണിനോടും മരങ്ങളോടും ഓര്‍മകളോടും ഏറെ ചേര്‍ന്നു നില്‍ക്കുന്നു ഈ പാട്ട്. കാരണം ഈ ഗാനത്തിലെ വരികളും ദൃശ്യങ്ങളും മാത്രമല്ല അതിനു സംഗീതമിട്ടതും പാടിയതും ഒരു പൂര്‍വ്വ വിദ്യാര്‍ഥിയാണ്. ഫൈസല്‍ റാസി.
ക്യാംപസിലെ ഒരു മരത്തണലിനു താഴെ കൂട്ടുകാര്‍ക്കൊപ്പം ഗിത്താര്‍ മീട്ടിയിരുന്ന് കാളിദാസ് ജയറാം പാടിയഭിനയിക്കുമ്പോള്‍ അതിനിത്രയേറെ സ്വാഭാവികത കൈവന്നതും അതുകൊണ്ടാകും.
മഹാരാജാസിലെ കുട്ടികളും അവിടത്തെ പ്രഗ്ത്ഭരായ അധ്യാപികമാരിലൊരാളുമായ രോഹിണി ടീച്ചറുമാണ് പാട്ടിലെ ദൃശ്യങ്ങളിലുള്ളവര്‍ എന്നതു മറ്റൊരു പ്രത്യേകത.
കാളിദാസ് മഹാരാജാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയായാണ് ചിത്രത്തിലെത്തുന്നത്.
പൂമരം കൊണ്ടു കപ്പലുണ്ടാക്കി എന്ന പാട്ട് കാതിനുള്ളിലെ പുഴയോളങ്ങളിലൂടെ ഹൃദയങ്ങളിലേക്ക് പിന്നെ ഓര്‍മകളിലേക്കു പിന്‍ നടക്കുകയാണ്. മഹാരാജാസില്‍ പഠിച്ചവര്‍ക്കും അവിടെ പഠിക്കാന്‍ കൊതിച്ചവര്‍ക്കും ഈ പാട്ട് വല്ലാത്തൊരു അനുഭൂതിയാണ്. ആ മണ്ണിന്റെയും കെട്ടിടങ്ങളുടെയും മരത്തണലുകളുടെയും പുസ്തകങ്ങളുടെയും ആത്മാവിന്‍ ആഴങ്ങളില്‍ നിന്നാണെത്തുന്നത്.
ഒറ്റ ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പ്രാവശ്യമാണ് ഈ ഗാനം യുട്യൂബ് വഴി ആളുകള്‍ കണ്ടത്. മമ്മൂട്ടി,ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവര്‍ കാളിദാസന് അഭിനന്ദവുമായി രംഗത്തെത്തിട്ടുണ്ട്.
കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ലൈം ലൈറ്റ് സിനിമാസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം തീയേറ്ററില്‍ എത്തും