പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐയിലേക്ക്

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐയിലേക്ക്. സിദ്ധാര്‍ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അച്ഛന്‍ ജയപ്രകാശ് നേരത്തേ പ്രതികരിച്ചിരുന്നു. തനിക്ക് വിശ്വാസം ഉണ്ട്. മകന്റെ മരണത്തിലെ സംശയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് പറഞ്ഞു.’സിബിഐ അന്വേഷണത്തിന് വിടാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എപ്പോള്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയില്ല. എസ്എഫ്ഐക്ക് എതിരായ കാര്യങ്ങള്‍ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞില്ല. മകന്‍ മരിച്ചതല്ല കൊന്നതാണ് എന്ന് പറഞ്ഞു. ആരൊക്കെയോ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്ക് എതിരെ കൊലക്കുറ്റം ചേര്‍ക്കണം. കേസിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായ ശേഷം കോളേജ് തുറന്നാല്‍ മതി.’ ജയപ്രകാശ് പറഞ്ഞു.

പ്രതിപക്ഷവും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തി വന്ന നിരാഹാര സമരം ഇതോടെ അവസാനിപ്പിച്ചു.

Top