പൂജാരയ്ക്ക് സെഞ്ചുറി; ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് രക്ഷ

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ചുറി. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. 246 പന്തില്‍ 123 റണ്‍സുമായി പൂജാര പുറത്തായതോടെ ഒന്നാം ദിനം കളിനിര്‍ത്തിയപ്പോള്‍ ഒമ്പത് വിക്കറ്റിന് 250 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു. രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് ഫിഞ്ചിന്റെ കൈകളിലെത്തിച്ചു. സഹ ഓപ്പണര്‍ മുരളി വിജയി 11 റണ്‍സുമായി ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് കീഴടങ്ങി. നാലാമനായെത്തിയ നായകന്‍ വിരാട് കൊഹ്‌ലിയെ മൂന്ന് റണ്‍സില്‍ നില്‍ക്കേ ഖവാജയുടെ പറക്കും ക്യാച്ചില്‍ കമ്മിണ്‍സ് ഡ്രസിംഗ് റൂമിലേക്ക് മടക്കി.

രഹാനെയെ(13) ഹെയ്സല്‍വുഡ് പുറത്താക്കിയതോടെ ആദ്യ സെഷനില്‍ നാലിന് 56 റണ്‍സെന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായി. 38-ാം ഓവറിലെ രണ്ടാം പന്തില്‍ ലിയോണെ രോഹിത് സിക്സര്‍ പറത്തി. തൊട്ടടുത്ത പന്തിലും സിക്സിനുള്ള ഹിറ്റ്മാന്റെ ശ്രമം ഹാരിസിന്റെ കൈകളില്‍ അവസാനിച്ചു. 61 പന്തില്‍ 37 റണ്‍സാണ് രോഹിത് നേടിയത്.

എട്ട് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 210 റണ്‍സാണ് ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ പൂജാര സെഞ്ചുറി തികച്ചു. സെഞ്ചുറിക്ക് ശേഷം വേഗമാര്‍ജിച്ച പൂജാര 123ല്‍ നില്‍ക്കേ റണ്‍ ഔട്ടായതോടെ ഒന്നാം ദിനം കളിയവസാനിപ്പിക്കുകയായിരുന്നു. ആറ് റണ്‍സുമായി ഷമിയും അക്കൗണ്ട് തുറക്കാന്‍ ബൂംമ്രയും രണ്ടാം ദിനം ബാറ്റിംഗ് ആരംഭിക്കും.

Top