കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. കേസിലെ ഗൂഢാലോചന തെളിയണമെങ്കിൽ സിബിഐ തന്നെ അന്വേഷിക്കേണ്ടതാണെന്ന് നേതാക്കൾ പറഞ്ഞു. ഇക്കാര്യം അറിയിച്ച് ഫെബ്രുവരി 22ന് സംസ്ഥാനത്തെ എല്ലാ എസ്പി ഓഫീസുകളിലേക്കും യൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്നാണ് ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.

കേസിൽ നിരവധിപ്പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലിൽ നിർണായക പുരോഗതി ഉണ്ടായാൽ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കേസിലെ മുഖ്യസൂത്രധാരൻ പിടിയിലായി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെയാണ് കാസർഗോട്-കർണാടക അതിർത്തി പ്രദേശത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.

പാർട്ടി നേതൃത്വത്തിന് കൊലപാതകത്തെക്കുറിച്ച് അറിവില്ലെന്നും പ്രാദേശികമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ടവർക്കെതിരെ മുൻപ് സമൂഹ മാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളേജ് വിദ്യാർഥി ഉൾപ്പെടെ 2 സിപിഎം പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ രണ്ടു ഡിവൈഎസ്പിമാരും, നാലു സിഐമാരും, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

ഇതിനിടെ ഇന്ന് പെരിയയിലെത്താനിരുന്ന എൽഡിഎഫ് നേതാക്കളുടെ സന്ദർശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ജില്ലയിൽ യുഡിഎഫ് ഹർത്താൽ നടത്തിയിരുന്നു.

പെരിയ കല്യോട്ടുള്ള സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം യുവാക്കളെ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശരത് ലാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹർ ബാല ജനവേദി മണ്ഡലം പ്രസിഡന്റും ആണ്.

Top