മരിച്ചെന്നു കരുതി ഉപേക്ഷിച്ചിടത്ത് നിന്നും തുടങ്ങിയതാണ്, വി.എസ് . . .

നകീയനായ കമ്യൂണിസ്റ്റ്, സഖാവ് വി.എസ് അച്ചുതാനന്ദൻ തൊണ്ണൂറ്റി ഒൻപതാം വയസ്സിലേക്ക് കടക്കുന്നു. ഒക്ടോബർ 20ന് ആണ് അദ്ദേഹത്തിന 98 വയസ്സ് പൂർത്തിയാകുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്ത് മാസം മുന്‍പ് തിരുവിതാംകൂറിലെ സാധാരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പുന്നപ്ര വയലാര്‍ സമരത്തിന്റെ നേതൃനിരയില്‍ സധൈര്യം നിലയുറപ്പിച്ച ധീര വിപ്ലവകാരിയാണ് വി.എസ് അച്യുതാനന്ദന്‍. ധാരാളം കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ ജനങ്ങളെ അണിനിരത്തി സാമൂഹ്യമാറ്റം സാധ്യമാക്കിയ ഈ മണ്ണില്‍ നാലുതലമുറകളെ ആവേശപൂര്‍വ്വം നയിച്ച നേതാവ് എന്ന ബഹുമതിയും ഇനി വി.എസ് അച്യുതാനന്ദന് മാത്രം അവകാശപ്പെട്ടതായിരിക്കും. ഈ 21-ാം നൂറ്റാണ്ടിലും പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിത്തറയില്‍ ചവിട്ടിനിന്ന് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ന്യൂ ജനറേഷന്‍ യൗവ്വനങ്ങള്‍ക്കും രാഷ്ട്രീയ അറിവുകളും വിപ്ലവ ആവേശവും പകര്‍ന്ന് നല്‍കി പടയോട്ടം നടത്താന്‍ വി.എസ് എന്ന പോരാളിക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.

അഴിമതി ഭൂമികയ്യേറ്റം തൊഴില്‍ പ്രശ്‌നം പരിസ്ഥിതി സ്ത്രീപീഢനങ്ങള്‍ തുടങ്ങി ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന സകല പ്രശ്‌നങ്ങളിലും ഇടപെട്ട് പുതിയ പോര്‍മുഖം തന്നെയാണ് വി.എസ് തുറന്നിരുന്നത്. പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടാകുമ്പോള്‍ മാത്രമാണ് നമ്മള്‍ പരസ്ഥിതിതിയെ കുറിച്ച് ചര്‍ച്ച ചെയ്യാറുള്ളത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഒന്നര നൂറ്റാണ്ടു മുന്‍പേ ഫ്രെഡറിക് ഏംഗല്‍സ് എഴുതിയിരുന്നെങ്കിലും കേരളത്തിലോ മറ്റ് എവിടെയെങ്കിലുമോ പരിസ്ഥിതിയുടെ രാഷ്ട്രീയം കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മനേക ഗാന്ധിയും സിംഹവാലന്‍ കുരങ്ങും സുഗതകുമാരി ടീച്ചറുടെ കവിതകളും മേധാപട്കറും നര്‍മ്മദ ആന്തോളന്‍ ബച്ചാവോയും ഒക്കെയായി പരിമിതപ്പെട്ട് നിന്നിരുന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളെ ഒരു മുഖ്യധാരാ രാഷ്ട്രീയ മുദ്രാവാക്യമാക്കി കേരളത്തില്‍ ഉയര്‍ത്തിയത് തന്നെ വി.എസ് എന്ന കമ്മ്യൂണിസ്റ്റാണ്.

പതിറ്റാണ്ടുകള്‍ക്കപ്പുറം കുട്ടനാട്ടിലെ നെല്‍വയലുകള്‍ നികത്തി ടൂറിസ്റ്റ് ബംഗ്ലാവുകള്‍ പണിത് തുടങ്ങിയപ്പോഴാണ് വി.എസ് വയല്‍ നികത്തലിന് എതിരായി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നത്. അന്നത് ‘വെട്ടിനിരത്തല്‍ സമരം’ എന്ന പേരില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും കൃഷിയിടങ്ങള്‍ ഓര്‍മ്മയായി മാറി കൊണ്ടിരിക്കുന്ന പുതിയ കാലം വി.എസ് അന്നു സ്വീകരിച്ച നിലപാട് തന്നെയാണ് ശരിയെന്നത് ഇപ്പോള്‍ നാടിനെ ബോധ്യപ്പെടുത്തുന്നുണ്ട്.
ഇന്ന് കേരളത്തില്‍ നടന്ന് വരുന്ന എല്ലാ പരിസ്ഥിതി സമരങ്ങളുടേയും ഒരു ആധികാരിക തുടക്കം എന്നു പറയുന്നത് കുട്ടനാട്ടില്‍ മുന്‍പ് നടന്ന ‘ആ’ വെട്ടിനിരത്തല്‍ സമരം തന്നെയാണ്. ആരൊക്കെ നിഷേധിച്ചാലും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്.

മുന്നേറ്റങ്ങളിലും തിരിച്ചടിയിലും വി.എസിനെ കരുത്താര്‍ജിച്ച് നിര്‍ത്തിയത് ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ തീക്ഷ്ണാനുഭവങ്ങള്‍ തന്നെയാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്കു പോലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകുകയില്ല. വിപ്ലവ മനസ്സുകളെ സംബന്ധിച്ച് ഇന്നും സിരകളില്‍ അഗ്‌നി പടര്‍ത്തുന്ന ഓര്‍മ്മയാണ് പുന്നപ്ര വയലാര്‍ സമരം. ദിവാന്‍ സര്‍ സി.പിയുടെ പോലീസ് ഭീകരതയും സ്ത്രീകള്‍ക്ക് എതിരായുള്ള അതിക്രമങ്ങളും എല്ലാ അതിരുകളും ലംഘിച്ചപ്പോഴാണ് പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അന്നത്തെ കമ്യൂണിസ്റ്റു പാര്‍ട്ടി തീരുമാനമെടുത്തിരുന്നത്.

1946 ഒക്ടോബര്‍ മാസത്തില്‍ പുന്നപ്രയിലെ പോലീസിന്റെ ക്യാമ്പ് ആക്രമിക്കുവാന്‍ ആയിരുന്നു ചെമ്പടയുടെ തീരുമാനം. ഈ ദൗത്യം സധൈര്യം നടപ്പാക്കുന്നതില്‍ മുഖ്യ സൂത്രധാരന്നായിരുന്നു സഖാവ് വി.എസ്. അന്നത്തെ ഏറ്റുമുട്ടലില്‍  അനവധി തൊഴിലാളികളെയാണ് പോലീസ് നിഷ്‌ക്കരുണം വെടിവെച്ച് കൊന്നിരുന്നത്. പോലീസ് ഭീകരതയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന്റെ തല തന്നെ കൊയ്തെടുത്താണ് സമരപോരാളികള്‍ ഇതിനു പകരം വീട്ടിയിരുന്നത്. പോലീസിന്റെ വാറണ്ട് നിലവിലുണ്ടായിരുന്ന സമയത്തു തന്നെയാണ് പുന്നപ്രയുടെ മണ്ണില്‍ ആയിരത്തോളം തൊഴിലാളികളെ സമരസജ്ജരാക്കി വി.എസ് പ്രസംഗിച്ചിരുന്നത്.

ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും ശേഷം പോലീസില്‍ നിന്നും പിടിച്ചുവാങ്ങിയ തോക്കുകള്‍ വി.എസിന്റെ നിര്‍ദ്ദേശ പ്രകാരം പിന്നീട് ആറില്‍ ഒഴുക്കി കളഞ്ഞതും ചരിത്രമാണ്. ഈ രക്തരൂഷിത പോരാട്ടത്തിന്റെ മുഖ്യ സൂത്രധാരനായ വി.എസിനെ കോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടില്‍ നിന്നാണ് പൊലീസ് സംഘം പിടികൂടിയിരുന്നത്. തുടര്‍ന്ന് ലോക്കപ്പില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ആക്രമണമാണ്. ജയിലഴിക്കുള്ളില്‍ കാലുകള്‍ പുറത്തേക്ക് വലിച്ചിട്ട് ലാത്തിവച്ച് കെട്ടി ഭീകരമായാണ് വി.എസിനെ മര്‍ദ്ദിച്ചിരുന്നത്. ബോധം നശിച്ച വി.എസിന്റെ കാലില്‍ തോക്കിന്റെ ബയണറ്റും കുത്തിയിറക്കുകയുണ്ടായി. പാദം തുളച്ച്‌ കയറി മറുവശത്ത് എത്തിയ ആ പാടുകള്‍ ഇന്നും വി.എസിൻ്റെ കാലുകളിൽ വ്യക്തമാണ്. മരിച്ചു എന്നു കരുതി അന്ന് പൊലീസ് ഉപേക്ഷിച്ച ഇടത്തു നിന്നാണ് വർദ്ധിച്ച വീര്യത്തോടെ, വി.എസ് വീണ്ടും ഉയർത്തെഴുന്നേറ്റു വന്നിരുന്നത്. ബാക്കി എല്ലാം  പുതിയ തലമുറയും അറിയുന്ന ചരിത്രമാണ്.

v s achuthanandan

മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള, നഴ്സിംങ്ങ് സമരം, മൂന്നാറിലെ ‘പൊമ്പിളൈ ഒരുമൈ’ സമരം, തുടങ്ങി, വിവിധ ജനകീയപ്രശ്നങ്ങളിലെ ഇടപെടലുകൾ, വി.എസിന് വലിയ ജനസമ്മതിയാണ് നേടിക്കൊടുത്തിരുന്നത്.ആ നാവിൻ്റെ ചൂട് ദേശീയ മാധ്യമങ്ങളും പലവട്ടം ചർച്ച ചെയ്തിട്ടുള്ളതാണ്. 1923 ഒക്ടോബര്‍ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ജനിച്ചത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നെ വളര്‍ത്തിയത് സഹോദരിയാണ്.

എല്ലാക്കാലവും നിലപാടുകള്‍ തുറന്നുപറയാന്‍ വി.എസ് കാണിച്ച ധൈര്യവും ആര്‍ജ്ജവവുമാണ് അദ്ദേഹത്തിന് ഒരുപോലെ ആരാധകരേയും വിമര്‍ശകരേയും നേടി കൊടുത്തിരുന്നത്. ഇന്ത്യയിലെന്നല്ല ലോകത്തു തന്നെ ജീവിച്ചിരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിനും അവകാശപ്പെടാനാകാത്ത റെക്കോര്‍ഡും വി.എസ്സിന് ഇപ്പോള്‍ സ്വന്തമാണ്.

1958ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയില്‍ അംഗമായ വി.എസ് ഇപ്പോഴും സിപിഐഎം കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്. സി.പി.ഐ.എമ്മിന്റെ രൂപീകരണത്തില്‍ പങ്കെടുത്ത ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവും വി.എസ് അച്ചുതാനന്ദന്‍ തന്നെയാണ്. സിപിഐഎമ്മിന്റെ രൂപീകരണം മുതല്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍ തുടരുന്നത് തന്നെ ഒരു അപൂര്‍വതയാണ്. അതുകൊണ്ട് കൂടിയാണ് വിഎസിന്റെ ജീവിതം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയായി മാറുന്നത്.

ട്രേഡ് യൂണിയന്‍ നേതാവില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായും ഉശിരുള്ള പ്രതിപക്ഷ നേതാവായും ജനകീയ മുഖ്യമന്ത്രിയായും വളര്‍ന്ന വി.എസ് ഇപ്പോള്‍ വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലാണ് ഉള്ളത്. 2020 ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് കുറച്ചുനാള്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടിവന്നിരുന്നു.

ചികിത്സയ്ക്ക് ശേഷം പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2000-ല്‍ പ്രതിപക്ഷ നേതാവായത് മുതലാണ് വി.എസിന്റെ പിറന്നാളും കാര്യമായി ആഘോഷിക്കാന്‍ തുടങ്ങിയിരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി പതിവുകള്‍ തെറ്റിക്കാതെ ആഘോഷിക്കുന്നുണ്ടെങ്കിലും ഇത്തവണ ആഘോഷം കഴിഞ്ഞ വര്‍ഷത്തെ പോലെ കേക്ക് മുറിക്കലില്‍ മാത്രം ഒതുങ്ങാനാണ് സാധ്യത.

EXPRESS KERALA VIEW

Top