കോടതിയില്‍ ശല്യം ചെയ്ത പ്രതിയുടെ വായടപ്പിച്ച് ജഡ്ജി

ഒഹായോ: പൊലീസുകാരെക്കൊണ്ട് ചുവന്ന ടേപ്പുകൊണ്ട് പ്രതിയുടെ വായടപ്പിച്ച് ജഡ്ജി. യുഎസിലെ ഒഹായോ സംസ്ഥാനത്തെ ക്ലീവ്‌ലാന്‍ഡിലുള്ള കോടതി മുറിയിലാണ് സംഭവം നടന്നത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കു വിചാരണ നേരിട്ട ഫ്രാങ്ക്‌ലിന്‍ വില്യംസിനുള്ള ശിക്ഷ തീരുമാനിക്കുന്നതില്‍ കോടതിയില്‍ വാദം നടക്കുകയായിരുന്നു.

ഇടയ്ക്കു കയറി സംസാരിച്ചുകൊണ്ടിരുന്ന വില്യംസിനോട്, ജഡ്ജി ജോണ്‍ റൂസോ പലവട്ടം മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. വാദിഭാഗത്തിനു പറയാനുള്ളതു കേട്ടിട്ട് അവസരം തരാമെന്നും പറഞ്ഞു. വായടച്ചിരിക്കണം, അല്ലെങ്കില്‍ വായില്‍ തുണി തിരുകുമെന്നും ജഡ്ജി പറഞ്ഞെങ്കിലും വില്യംസ് അതൊന്നും കൂട്ടാക്കാതെ പിന്നെയും സംസാരം തുടര്‍ന്നു. തുടര്‍ന്ന് , ഇയാളുടെ വായ ടേപ്പ് വച്ച് ഒട്ടിക്കാന്‍ ജഡ്ജി ഉത്തരവിട്ടു.

പൊലീസുകാര്‍ ചുവന്ന ടേപ്പ് ഒട്ടിച്ച് വില്യംസിനെ നിശബ്ദനാക്കുകയും ചെയ്തു. തനിക്കു പറയാനുള്ളതു കേള്‍ക്കാന്‍ കൂട്ടാക്കാത്തതു കൊണ്ടാണ് തുടര്‍ച്ചയായി ഒച്ചവച്ചതെന്നു വില്യംസ് പിന്നീടു പറഞ്ഞു. മനുഷ്യാന്തസിനു നേര്‍ക്കുള്ള ആക്രമണമാണ് ജഡ്ജി നടത്തിയതെന്നു സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പ്രതികരിച്ചു.

Top