തൃശൂരില്‍ പൊലീസുകാരന് വെട്ടേറ്റു; ഗുണ്ടകള്‍ പിടിയില്‍

തൃശൂര്‍: തൃശൂര്‍ ചൊവ്വൂരില്‍ പൊലീസുകാരന് വെട്ടേറ്റു.ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്.വെട്ടിയ മൂന്നു ഗുണ്ടകള്‍ പിടിയില്‍. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നന്തിക്കര ദേശീയപാതയിലാണ് ഇവരെ നാടകീയമായി പിടികൂടിയത്. ചൊവ്വൂര്‍ സ്വദേശികളായ ജിനു, മെജോ , അനീഷ് എന്നിവരാണ് പിടിയിലായത്. ജിനു കൊലക്കേസ് പ്രതിയാണ്. മദ്യലഹരിയില്‍ നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകളെ പിടിക്കുമ്പോഴാണ് പൊലീസിനെ ആക്രമിച്ചത് ചേര്‍പ്പ് സ്റ്റേഷനിലെ പൊലീസുകാരന്‍ സുനില്‍ കുമാറിനാണ് വെട്ടേറ്റത്.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ആക്രമണം. ചൊവ്വൂര്‍ ക്ഷേത്രത്തിന് സമീപം ജിനോയുടെ ബന്ധു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ഇവര്‍ അങ്ങോട്ടേക്കെത്തിയത്. എന്നാല്‍ രാവിലെ മുതല്‍ തന്നെ വാക്കേറ്റവും തര്‍ക്കവും ഉണ്ടായതിനാല്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടിരുന്നു.

എന്നാല്‍ വൈകുന്നേരം ഈ സംഘം വീണ്ടുമെത്തി വെട്ടുകത്തി വീശുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ സമയത്ത് പൊലീസുകാരെത്തിയിരുന്നു. വീട്ടിലെത്തി ഇവരെ പിടിക്കുമ്പോഴാണ് സുനില്‍കുമാറിന് വെട്ടുകത്തി കൊണ്ട് വെട്ടേറ്റത്. സുനില്‍ കുമാറിനെ ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് ഗുണ്ടകള്‍ നാടുവിട്ടിരുന്നു. അതിനിടയിലാണ് പിടിക്കപ്പെടുന്നത്. ജിനോയ് കൊലക്കേസിലുള്‍പ്പെടെ പ്രതിയാണ്. ഇയാള്‍ പ്രദേശത്തെ ഗുണ്ടാനേതാവാണ്.

Top