സ്വകാര്യഭാഗങ്ങളില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; ആരോപണവുമായി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് അതിക്രമം നടത്തിയതായി ആരോപണം. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുനേരെയാണ് പൊലീസിന്റെ ക്രൂരത. മാര്‍ച്ചില്‍പങ്കെടുത്ത വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യഭാഗങ്ങളില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് മുഖ്യ ആരോപണം.

സ്വകാര്യഭാഗങ്ങളില്‍ ക്രൂരമര്‍ദ്ദനമേറ്റ് അവശനിലയിലായ പത്തോളം പെണ്‍കുട്ടികളെ ജാമിയ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ചിലരുടെ പരിക്ക് ഗുരുതരമായതിനാല്‍ അവരെ അല്‍ ഷിഫ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ലാത്തി കൊണ്ട് അടിയേറ്റ ചിലരുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നെഞ്ചിലും അടിവയറ്റിലുമാണ് കൂടുതലും പരിക്കുകളെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബൂട്ടിട്ട കാലുകൊണ്ട് പൊലീസുകാര്‍ തൊഴിച്ചു. ഒരു വനിതാ പൊലീസുകാരി എന്റെ ബുര്‍ഖ അഴിച്ചുമാറ്റി എന്റെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു-പരിക്കേറ്റ യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ ആരോപണങ്ങളുമായി മറ്റ് വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ആണ്‍കുട്ടികളും ക്രൂരമര്‍ദ്ദനത്തിനിരയായി. ഒമ്പത് വിദ്യാര്‍ത്ഥികളെ അഡ്മിറ്റ് ചെയ്‌തെന്നും ഗുരുതര പരിക്കേറ്റ ഒരാളെ ഐസിയുവിലേക്ക് മാറ്റിയെന്നും അല്‍ഷിഫ ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top