ക്രൂര കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും; ഇ.പി ജയരാജന്‍

കൊച്ചി: കളമശേരി സ്ഫോടനത്തില്‍ ദുഃഖം രേഖപ്പെടുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ക്രൂരമായ കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. കേരളത്തിന്റെ സാമൂഹിക ജീവിതത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സ്‌ഫോടനം എന്നും അദ്ദേഹം പറഞ്ഞു.

സമാധാനകാംക്ഷികളായ കേരളത്തിലെ ജനങ്ങളും സര്‍ക്കാരും സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എല്ലാ വശങ്ങളും പരിശോധിക്കണം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സര്‍ക്കാര്‍തലത്തിലും ശക്തമായ നടപടിക്കുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

അതേസമയം കളമശേരി സ്‌ഫോടന പരമ്പര നടത്തിയയാള്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നീലക്കാറിനെക്കുറിച്ച് പൊലീസ് അന്വേഷണം. സംഭവം നടന്ന ശേഷം പൊലീസിന് ലഭിച്ച നിര്‍ണായക വിവരമാണ് ഈ കാര്‍. പ്രാര്‍ഥനാ യോഗം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക് പോയി. ഇതാണ് സംശയം ജനിപ്പിക്കാന്‍ പ്രധാന കാരണം.

Top