ലഖിംപൂര്‍ സംഭവം ആസൂത്രിതം ! അജയ് മിശ്രയെ ചോദ്യം ചെയ്യും, കയ്യൊഴിഞ്ഞ് ബിജെപി

ലക്‌നൗ: ലഖിംപൂര്‍ സംഘര്‍ഷം വിവാദമായ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ ചോദ്യം ചെയ്യാന്‍ തീരുമാനം. അജയ് മിശ്രയെ ചോദ്യം ചെയ്യുന്ന കാര്യം ഐ.ജിയാണ് അറിയിച്ചിരിക്കുന്നത്.

ലഖിംപൂര്‍ സംഭവം ആസൂത്രിതമാണെന്ന് ഐ.ജി പറഞ്ഞു. കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ ഉണ്ടെന്നും ഐ.ജി സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഐ.ജി തയ്യാറായില്ല.

ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് നേരെ ഇടിച്ചു കയറ്റിയ വാഹനം അജയ് മിശ്രയുടെ മകനാണ് ഓടിച്ചതെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അജയ് മിശ്രയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലഖിംപുര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയ്ക്ക് വീഴ്ച പറ്റിയെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അജയ് മിശ്രയോട് ഡല്‍ഹിയില്‍ എത്താന്‍ ബിജെപി നേതൃത്വം നിര്‍ദ്ദേശിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അജയ്മിശ്രയുടെ വാദം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന വാദവും മന്ത്രി തള്ളിക്കളഞ്ഞു.

കേസില്‍ പ്രതിയായ മകനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര രംഗത്തെത്തി. കര്‍ഷകര്‍ക്കിടയിലേക്കു പാഞ്ഞു കയറിയ വാഹനം തന്റേതാണെന്ന് മന്ത്രി സമ്മതിച്ചു. എന്നാല്‍ മകന്‍ ആഷിഷ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ജോലിക്കാരെ കൊണ്ടുവരാന്‍ വേണ്ടിയാണ് തന്റെ വാഹനം പോയത്. ആ സമയത്ത് മകന്‍ മറ്റൊരിടത്തായിരുന്നു. അവിടുത്തെ ചിത്രങ്ങളും വിഡിയോയുമുണ്ട്. ആഷിഷിന്റെ കോള്‍ റിക്കോര്‍ഡ് പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. വാഹനത്തിന്റെ ഡ്രൈവറും രണ്ടു ജോലിക്കാരും കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപ്പെട്ടു. മൂന്നു പേര്‍ക്കു പരുക്കുണ്ട്. പിന്നീട് വാഹനം കത്തിക്കുകയായിരുന്നു. കര്‍ഷകര്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന അക്രമികളാണ് ഇതൊക്കെ ചെയ്തിരിക്കുന്നതെന്നും മന്ത്രി വാദിച്ചു.

അതിനിടെ അജയ് മിശ്ര രാജിവയ്ക്കണമെന്ന നിലപാടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചത്. അജയ് മിശ്രയുടെ മകനെതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Top