സുശാന്തിന്റെ മരണം; ദില്‍ ബച്ചാരെ അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനൊരുങ്ങുന്നു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ദില്‍ ബച്ചാരയുടെ അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നു. സുശാന്ത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദില്‍ ബച്ചാരെ. വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ച ഡോക്ടറോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, നടനൊപ്പം ഒരു വര്‍ഷം താമസിച്ചിരുന്നുവെന്നും തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലായിരുന്നുവെന്ന് നടി റിയ ചക്രവര്‍ത്തി. താനും സുശാന്തും ഒരു വര്‍ഷത്തോളമായി ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലായിരുന്നുവെന്നും ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ ഫ്ലാറ്റില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയതെന്നും റിയ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി.

സുശാന്ത് വിഷാദരോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നും റിയ വ്യക്തമാക്കിയിട്ടുണ്ട്. ചില സമയത്ത് ഇതിനായി മരുന്നുകള്‍ കഴിച്ചിരുന്നതായും നടി കോടതിയെ അറിയിച്ചിട്ടുണ്ട്.

വ്യാജ കുറ്റം ചുമത്തിയാണ് തനിക്കെതിരെ സുശാന്ത് സിംഗിന്റെ പിതാവ് ബിഹാറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും റിയ സുപ്രീം കോടതിയില്‍ പറഞ്ഞു. സുശാന്ത് സിംഗിനെ റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ള ആറ് പേര്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് പിതാവ് കെകെ സിംഗ് ബിഹാര്‍ പൊലീസിനെ സമീപിച്ചിട്ടുള്ളത്. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മുംബൈയിലെത്തി കേസ് അന്വേഷണം ആരംഭിച്ചിരുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ബുധനാഴ്ചയാണ് റിയ സുപ്രീംകോടതിയെ സമീപിച്ചത്. സുശാന്തിന്റെ മരണത്തോടെ താന്‍ കടുത്ത മാനസിക ആഘാതത്തിലാണെന്നും നടന്റെ മരണത്തിന് ശേഷം തനിക്ക് നിരവധി വധഭീഷണികളും ബലാത്സംഗ ഭീഷണികളും ഉയരുന്നുണ്ടെന്നും നിരന്തരം മാധ്യങ്ങളില്‍ ചര്‍ച്ചയാവുന്നതോടെ ഇത് വര്‍ധിച്ചിട്ടുണ്ടെന്നും റിയ വ്യക്തമാക്കി. കേസിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം വെച്ച് വ്യാജമായാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.

Top