നവവരനെ തട്ടിക്കൊണ്ടുപോയ സംഭവം : പ്രതികളുടെ കാര്‍ പൊലീസ് കണ്ടെടുത്തു

KIDNAPP

കോട്ടയം: കോട്ടയത്ത് നിന്നും നവവരനെ തട്ടിക്കൊണ്ട് പോയ സംഘത്തിന്റെ കാര്‍ പൊലീസ് കണ്ടെടുത്തു. തെന്മല ഇടമണില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ തമിഴ്‌നാട് ഭാഗത്തേക്ക് നീങ്ങിയതായും പൊലീസ് സൂചന നല്‍കി. വാഹനത്തിന്റെ ഉടമ ഇബ്രാഹീം കുട്ടി പൊലീസിന്റെ കസ്റ്റഡിയിലാണ്. തന്റെ വാഹനം ഒരു ബന്ധു കൊണ്ടുപോയതായാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.

പ്രണയ വിവാഹം ചെയ്തതിന്റെ പേരില്‍ ആയുധങ്ങളുമായെത്തിയ ഗുണ്ടാസംഘം നവവരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ തന്റെ സഹോദരനാണെന്ന് യുവതി വ്യക്തമാക്കി.

കുമാരനെല്ലൂര്‍ സ്വദേശി കെവിനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ കെവിനും പെണ്‍കുട്ടിയും വിവാഹിതരായത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ഗുണ്ടാസംഘമെത്തി വീട് അടിച്ചു തകര്‍ത്ത ശേഷം കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു.

പരാതി നല്‍കിയിട്ടും തന്റെ ഭര്‍ത്താവിനെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും അവര്‍ക്കൊപ്പം എത്തിയവരുമാണ് വീട് കയറി അക്രമിച്ച ശേഷം ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമി സംഘവുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ കെവിന്‍ പത്തനാപുരത്ത് വെച്ച് കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ടുവെന്നാണ് അറിയിച്ചത്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Top