ഗോഡ്‌സെയുടെ കോലം കെട്ടിത്തൂക്കി, മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പോസ്റ്റര്‍; കേസെടുത്ത് പൊലീസ്

മലപ്പുറം: ഗോഡ്‌സെയുടെ കോലം കെട്ടിത്തൂക്കി ഗാന്ധിയെ കൊന്നത് ആര്‍ എസ് എസ് എന്നെഴുതി ബാനര്‍ വച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മലപ്പുറം കുന്നുമ്മല്‍ സര്‍ക്കിളിലായിരുന്നു ബാനര്‍ സ്ഥാപിച്ചത്. ബാനര്‍ സ്ഥാപിച്ച അജ്ഞാതന്റെ പേരില്‍ മലപ്പുറം പോലീസ് സ്വമേധയാ കേസെടുത്തു.

ബാനറിലെ പരാമര്‍ശം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കുമെന്ന് പൊലീസ് പറഞ്ഞു. കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കാണിച്ച് ശിക്ഷാനിയമം 153 വകുപ്പ് പ്രകാരമാണ് അജ്ഞാതനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കുന്നുമ്മല്‍ സര്‍ക്കിളില്‍ സ്ഥാപിച്ച ബാനറും ഗോഡ്സെയുടെ കോലവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നേരത്തെ ഹിറ്റ്‌ലറുടെയും മോദിയുടെയും മുഖങ്ങള്‍ ഒന്നാക്കി ചേര്‍ത്ത് ബോര്‍ഡ് സ്ഥാപിച്ചതിന് മലപ്പുറത്ത് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.ബിജെപി മങ്കട പ്രാദേശിക നേതാവിന്റെ പരാതിയില്‍ മങ്കട വെള്ളില പറക്കോട് പുലത്ത് മുഹമ്മദിന്റെ മകന്‍ അനസിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണ് പോസ്റ്റ് എന്ന് കാണിച്ചായിരുന്നു അറസ്റ്റ്. ബോര്‍ഡ് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പൊലീസ് വിശദീകരണം. അറസ്റ്റിന് പിന്നാലെ പ്രതിയെ ജാമ്യത്തില്‍ വിട്ടിരുന്നു.

Top