തൃപ്പൂണിത്തുറ സ്ഫോടനക്കേസിൽ പ്രതിപ്പട്ടിക വിപുലീകരിക്കാൻ പൊലീസ്

കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനക്കേസില്‍ പ്രതിപ്പട്ടിക വിപുലീകരിക്കാന്‍ പൊലീസ്. പുതിയകാവ് ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ കൂടുതല്‍ പേര്‍ കേസില്‍ പ്രതികളാകും.

കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് നാട്ടുകാര്‍. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മീഷന്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. നഷ്ടപരിഹാരം ഈടാക്കി നല്‍കണം. വെടിക്കെട്ട് നിയന്ത്രിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നാട്ടുകാരുടെ ആക്ഷന്‍ കൗണ്‍സിലിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. നിയമവിരുദ്ധമായി വെടിക്കോപ്പുകള്‍ സൂക്ഷിച്ചവര്‍ കൈവിട്ടതോടെയാണ് കോടതിയെ സമീപിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.കേസില്‍ ഇതിനോടകം അറസ്റ്റിലായ നാല് പേര്‍ റിമാന്റിലാണ്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ഇന്ന് ആരംഭിക്കുമെന്നാണ് സൂചന. അന്വേഷണ ചുമതലയുള്ള സബ് കളക്ടര്‍ കെ മീര ഇന്ന് സംഭവ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചേക്കും. അധികൃതര്‍ അറിയാതെ മത്സര വെടിക്കെട്ട് നടന്നത് എങ്ങനെ എന്നതുള്‍പ്പെടെയാണ് അന്വേഷിക്കുക. അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ സംഭരിച്ചതിലും അന്വേഷണം ഉണ്ടാകും.

മത്സര വെടിക്കെട്ട് സംഘടിപ്പിച്ചതിലും സ്‌ഫോടക വസ്തുക്കള്‍ സംഭരിച്ചതിലും കൂടുതല്‍ പേര്‍ക്ക് നേരിട്ട് പങ്കും അറിവും ഉണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെക്കൂടി കേസില്‍ പ്രതി ചേര്‍ക്കാനാണ് പൊലീസ് തീരുമാനം. പുതിയകാവ് ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റി അംഗങ്ങളും വെടിക്കെട്ടിനു നേതൃത്വം നല്‍കിയവരും ഉള്‍പ്പെടെ പതിനഞ്ചോളം പേര് കൂടി കേസില്‍ പ്രതികളാകും. സംഘാടകരില്‍ പലരും സംഭവത്തിന് പിന്നാലെ ഒളിവിലാണ്.

Top