പൂവാറില്‍ അതിക്രൂര പീഡനം; പെണ്‍കുട്ടികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പൊലീസ്

തിരുവനന്തപുരം: പൂവാറില്‍ അതിക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പൊലീസ്. മാനസിക സംഘര്‍ഷം നേരിടുന്ന കുട്ടികള്‍ കൗണ്‍സിലിങ്ങില്‍ പറഞ്ഞ പല കാര്യങ്ങളും പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. പ്രതി ഓട്ടോറിക്ഷയിലാണ് കുട്ടികളുടെ വീട്ടില്‍ പോയിരുന്നത്. ഇയാള്‍ മടങ്ങിക്കഴിഞ്ഞ ശേഷം ഓട്ടോക്കാരനും കുട്ടികളെ ഉപദ്രവിച്ചെന്നാണ് കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചില വസ്തുക്കള്‍ തങ്ങളുടെ ശരീരത്തില്‍ കുത്തിവച്ചെന്നും കുട്ടികള്‍ വെളിപ്പെടുത്തി. ഇതും ഏറെ ഗൗരവമുള്ളതാണ്. പ്രതിയുടെ തന്നെ പലരുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ കുട്ടികളെ മൊബൈലില്‍ കാണിച്ചിരുന്നു. കുട്ടികളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ്.

പെണ്‍കുട്ടികളെ പീഡിപ്പിച്ച പൂവാര്‍ സ്വദേശിയായ വിമുക്ത ഭടന്‍ 56കാരനായ ഷാജിയെ കോടതിയില്‍ റിമാന്റ് ചെയ്തു. പ്രതിയുടെ വീട്ടില്‍ കുട്ടികളുടെ കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാള്‍ കുട്ടികളുടെ അടുത്ത് നിരന്തരം എത്തിയിരുന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു പലപ്പോഴുമുണ്ടായ പീഡനം. കുടുംബത്തിന്റെ ദാരിദ്ര്യവും മുതലെടുത്തായിരുന്നു പീഡനം. അതേസമയം പെണ്‍കുട്ടികളെ സാധാരണ നിലയിലേക്ക് കൊണ്ട് വരുന്നതിനുള്ള നടപടികള്‍ ശിശു ക്ഷേമ സമിതിയും കൈക്കൊള്ളും. പെണ്‍കുട്ടികളെ സുരക്ഷിതരായി വീട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനും നീക്കമുണ്ട്.

Top