അതിക്രൂരം ഈ ആക്രമണം; വനിതാ റേഞ്ച് ഓഫീസര്‍ക്ക് ഗുരുതര പരുക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലെ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തെലങ്കാന രാഷ്ട്രസമിതി പ്രവര്‍ത്തകരുടെയും ജനക്കൂട്ടത്തിന്റെയും ക്രൂരമര്‍ദ്ദനം. തെലങ്കാന സര്‍ക്കാരിന്റെ വനവത്കരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥ സി. അനിതയെയാണ് മര്‍ദ്ദിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

സര്‍സാല ഗ്രാമത്തില്‍ വനവത്കരണ യജ്ഞത്തിന്റെ ഒരുക്കങ്ങള്‍ നടത്താനാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്. ജില്ലാ പരിഷത്ത് വൈസ് ചെയര്‍മാന്‍ കെ കൃഷ്ണ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരെ ആദ്യ തടയുകയും പിന്നീട് ട്രാക്ടറില്‍ നിന്നുകൊണ്ട് ജനക്കൂട്ടത്തോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്കുനേരെ ആക്രമണമുണ്ടായത്. ഗുരുതരമായ പരുക്കേറ്റ ഉദ്യോഗസ്ഥയെ പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജനക്കൂട്ടം വലിയ വടികള്‍കൊണ്ട് ഉദ്യോഗസ്ഥയെ അടിക്കുന്നതിന്റെയും മര്‍ദ്ദനമേറ്റ് അവര്‍ നിലവിളിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Top