വിനായകന്റെ ആത്മഹത്യയ്ക്ക് കാരണം പിതാവിന്റെ മര്‍ദ്ദനമെന്ന് പൊലീസ്

തൃശൂര്‍: എങ്ങണ്ടിയൂരില്‍ വിനായകന്‍ ആത്മഹത്യ ചെയ്തത് പൊലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നല്ലെന്ന് പാവറട്ടി പൊലീസ്.

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് പൊലീസ് ഇത് സംബന്ധിച്ച മൊഴി നല്‍കി. വിനായകന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സമയത്ത് ഡ്യൂട്ടി ചെയ്തിരുന്ന പൊലീസുകാരാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്.

ചോദ്യം ചെയ്യുമ്പോള്‍ വിനായകനെ സ്‌റ്റേഷനിലുണ്ടായിരുന്ന എസ്‌ഐ മര്‍ദ്ദിക്കുന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്. പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും വീട്ടില്‍ വെച്ച് പിതാവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാകാം വിനായകന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസുകാര്‍ പറയുന്നത്.

വിനായകന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിനായകന്റെ ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളുണ്ട്. മുലക്കണ്ണ് ഞെരിച്ച് ഉടച്ചു. പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

തന്നെ പൊലീസുകാര്‍ മര്‍ദ്ദിച്ചിരുന്നെന്ന് മരിക്കുന്നതിന് മുമ്പ് വിനായകന്‍ പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

Top