ശബരിമല വിഷയം; കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തേടി പൊലീസ് സുപ്രീംകോടതിയിലേയ്ക്ക്

SABARIMALA-POLICE

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പൊലീസ് സുപ്രീംകോടതിയിലേയ്ക്ക്. വിധി നടപ്പാക്കുവാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ വേണമെന്ന ആവശ്യമാണ് പൊലീസ് മുന്നോട്ട് വെയ്ക്കുന്നത്.

വിധി നടപ്പാക്കുവാന്‍ എല്ലാ നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനകം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും.

അതേസമയം, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകരെ ഇന്നും പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് 82 പേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് പ്രതിഷേധം നടത്തിയ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നത്.

രാത്രി പത്തരയോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേട് കടന്ന് 52 പേരും, പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചിരുന്നു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിന്‍മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചിരുന്നു.

എന്നാല്‍ ഇരു സംഘങ്ങള്‍ക്ക് ചുറ്റും പൊലീസ് നിലയുറപ്പിച്ചെങ്കിലും ശരണം വിളി തുടരുകയും ചെയ്തു. തുടര്‍ന്ന് ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കുന്നതായി പൊലീസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് എസ്പി ശിവ വിക്രത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ചു. സമരം തികച്ചും ആസൂത്രിതമെന്നും വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതികളായവരും ഇക്കൂട്ടത്തിലുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗ്ഗതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവരുടെ പേരില്‍ ചുമത്തിയിരുന്നത്.

Top