പീഡനക്കേസുകളുടെ പ്രാഥമിക തെളിവെടുപ്പിന് പ്രത്യേക പരിശോധന കിറ്റ്‌

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലൈംഗിക പീഡനക്കേസുകളിലെ സാമ്പിള്‍ പരിശോധനയ്ക്ക്‌ പ്രത്യേക കിറ്റുകള്‍ നല്‍കും. രക്തവും ശരീര സ്രവവും വളരെ വേഗം എളുപ്പത്തില്‍ പരിശോധിക്കുന്നതിനു വേണ്ടിയാണ് ഈ കിറ്റ് ഉപകരിക്കുക.

ലൈംഗിക പീഡന തെളിവെടുപ്പ് കിറ്റ് എന്നാണ് ഇവ അറിയപ്പെടുക. മെഡിക്കല്‍ തെളിവെടുപ്പ് വളരെ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 3,960 എണ്ണമാണ് വിതരണം ചെയ്യുന്നത്. 100 കിറ്റുകള്‍ വെച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്‌ അറിയിച്ചു.

79.20 ലക്ഷം രൂപയാണ് ആദ്യ ഘട്ട കിറ്റുകള്‍ക്കായി ചെലവായത്. 4.91 കോടി രൂപയാണ് ഇവയുടെ പരിശീലന പരിപാടിയ്ക്ക് നീക്കി വച്ചിരിക്കുന്നത്. എല്ലാ പ്രാദേശിക പൊലീസ് സ്റ്റേഷനുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഉദ്യോഗസ്ഥരെ ഇവയുടെ ഉപയോഗം പഠിപ്പിക്കും.

ടെസ്റ്റ് ട്യൂബുകള്‍, ബോട്ടിലുകള്‍ അടക്കമുള്ള വസ്തുക്കളാണ് കിറ്റിലുള്ളത്. ഇവ എങ്ങനെ ഉപയോഗിക്കാം എന്ന കുറിപ്പും ഇതിനോടൊപ്പം ഉണ്ട്. ഇതുപയോഗിച്ച് ശേഖരിക്കുന്ന സാമ്പിളുകള്‍ അടുത്ത ലാബിലേയ്ക്ക് അയക്കും. രണ്ട് മാസത്തിനുള്ളില്‍ അതിന്റെ ഫലം അറിയാന്‍ സാധിക്കും.

ഓരോ പൊലീസ് സ്റ്റേഷനിലും മൂന്ന് കിറ്റുകള്‍ വീതം നല്‍കാനാണ് തീരുമാനം. 29 സംസ്ഥാനങ്ങളിലും 7 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 15,640 സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ഭയ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് കിറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 60:40 അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി ചെലവ് വഹിക്കും. ഫോറന്‍സിക് വകുപ്പാണ് പരിശീലനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

2015ല്‍ 34,651 ബലാത്സംഗക്കേസുകളാണ് രാജ്യത്ത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്. 2016ല്‍ അത് 38,947 ആയി. 2017ലെ വിവരങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

Top