അമൃത്സർ: പഞ്ചാബില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. തരൻ തരൻ ജില്ലയിലെ പൊലീസ് സ്റ്റേഷന് നേരെയാണ് റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് ആക്രമണം ഉണ്ടായത്. പാക്കിസ്ഥാൻ സഹായത്തോടെ ഖാലിസ്ഥാന്‍ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ യുഎപിഎ ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു ഭീകരാക്രണം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ആക്രമണത്തിൽ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് സംഘം പോലീസ് സ്റ്റേഷനില്‍ എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്ത്യ- പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമാണ് പോലീസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. എൻഐഎയും പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.