കൗമാരക്കാരനെ പോലീസ് വെടിവെച്ചുകൊന്നതില്‍ ഫ്രാന്‍സില്‍ പ്രതിഷേധം ആളിക്കത്തുന്നു; 600 പേര്‍ അറസ്റ്റില്‍

ഫ്രാന്‍സ്: കൗമാരക്കാരനെ പോലീസ് വെടിവെച്ചുകൊന്നതില്‍ ഫ്രാന്‍സില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഫ്രഞ്ച് തെരുവുകള്‍ കയ്യേറിയ പ്രക്ഷോഭകര്‍ പൊലീസിന് നേരെ ആക്രമണം തുടരുകയാണ്. തെരുവുകളില്‍ പോലീസിന് നേരെ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും തീ കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. അശാന്തിയുടെ മൂന്നാം രാത്രിയില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്. പ്രക്ഷോഭത്തില്‍ ഇതുവരെ 600-ലധികം ആളുകള്‍ അറസ്റ്റിലാവുകയും 200 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വടക്കുപടിഞ്ഞാറന്‍ പാരീസ് നഗരപ്രാന്തമായ നാന്ററെയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പതിനേഴുകാരന്‍ വെടിവെച്ചുകൊന്നത്. പൊലീസിന് നേരെ വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നയീല്‍ എന്ന കൗമാരക്കാരനെ പോലീസ് വെടിവെച്ചുകൊന്നത്. എന്നാല്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസിന്റെ വാദം കളവാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഇതോടെയാണ് ആളുകള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. നെഞ്ചില്‍ വെടിയേറ്റാണ് നയീല്‍ കൊല്ലപ്പെട്ടത്. പാരീസിന്റെ മറുവശത്ത്, ക്ലിച്ചി-സൗസ്-ബോയിസിന്റെ നഗരപ്രാന്തത്തിലെ സിറ്റി ഹാളില്‍ പ്രതിഷേധക്കാര്‍ തീ കത്തിക്കുകയും ഒരു ബസ് ഡിപ്പോ കത്തിക്കുകയും ചെയ്തു. ഫ്രഞ്ച് തലസ്ഥാനത്തും പ്രക്ഷോഭകര്‍ തീയിട്ടു. ചില സ്റ്റോറുകള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിഷേധം നിയന്ത്രിക്കാന്‍ 40,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 667 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതില്‍ 307 പേര്‍ പാരീസ് മേഖലയില്‍ നിന്നുള്ളവരാണ്. 200 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ദേശീയ പോലീസ് വക്താവ് അറിയിച്ചു. സ്‌കൂളുകള്‍, ടൗണ്‍ ഹാളുകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവയാണ് പ്രക്ഷോഭകാരികളുടെ ലക്ഷ്യം. ഇവിടങ്ങള്‍ തീയിടുകയും നശിപ്പിക്കുകയും ചെയ്യുന്നതായി പോലീസ് അറിയിച്ചു. കലാപകാരികള്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

Top