വ്യാജ റെംഡെസിവിര്‍ വില്‍പ്പന സംഘം പൊലീസ് പിടിയില്‍

ഇന്‍ഡോര്‍ : പിടിയിലായ വ്യാജ റെംഡെസിവിര്‍ വില്‍പ്പന സംഘം പദ്ധതിയിട്ടത് 80,000 കുത്തിവയ്പ്പുകള്‍ക്കെന്ന് ഇന്‍ഡോര്‍ പൊലീസ്. സംഘം ഗ്ലൂക്കോസും ഉപ്പുവെള്ളവും ചേര്‍ത്തുണ്ടാക്കിയ വ്യാജ റെംഡെസിവിര്‍ കുത്തിവയ്ച്ചതുമൂലം ഇന്‍ഡോറിലെ രണ്ട് രോഗികള്‍ മരിച്ചിരുന്നു.

സുനില്‍ മിശ്ര, കൗശല്‍, പുനീത്, കുല്‍ദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ ഒരു നഴ്സിലൂടെ യഥാര്‍ഥ റെംഡെസിവിര്‍ ശേഖരിച്ചതായും അതിനുശേഷം മുംബൈയില്‍ വ്യാജ മരുന്ന് നിര്‍മിക്കുകയായിരുന്നുവെന്നും അഡീഷണല്‍ എസ്.പി രാജേഷ് രഘുവന്‍ഷി പറഞ്ഞു.

സംഘങ്ങള്‍ ശൂന്യമായ കുപ്പികളും ലേബലുകളുള്‍പ്പെടെയുള്ളവയും ശേഖരിക്കുകയും ഗ്ലൂക്കോസ് ഉപ്പുവെള്ളം എന്നിവ കുപ്പികളില്‍ നിറയ്ക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്തിലെ മോര്‍വിയിലെ ഒരു ഫാം ഹൗസിലാണ് പ്രതികള്‍ ഫാക്ടറി സ്ഥാപിച്ചത്. 80,000 കുപ്പി വ്യാജ റെംഡെസിവിര്‍ ഒരുക്കാന്‍ പ്രതികള്‍ ശൂന്യമായ കുപ്പികളും ലേബലുകളും വാങ്ങിയ്ക്കുകയായിരുന്നു.

അയ്യായിരത്തോളം റെംഡെസിവിര്‍ കുത്തിവയ്പ്പുകള്‍ നടത്തിയതിന് ശേഷം മാത്രമാണ് ഗുജറാത്ത് പൊലീസ് അവരെ പിടികൂടിയത്. 1200 റെംഡെസിവിര്‍ വ്യാജ കുപ്പികള്‍ മധ്യപ്രദേശില്‍ മാത്രം വിറ്റു.

700 എണ്ണം ഇന്‍ഡോറിലും 500 എണ്ണം ജബല്‍പൂരിലും വിറ്റു. മറ്റിടങ്ങളിലും സമാന രീതിയില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. വഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

 

Top