അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലാമനെ തിരഞ്ഞ് പൊലീസ്; അന്വേഷണം വ്യാപിപ്പിക്കും

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ കാറിലെത്തിയ സംഘത്തില്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ഉണ്ടെന്നാണ് കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്നത് ഇതില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം മൂന്ന് പേരാണ്. നാലാമനാരെന്ന ചോദ്യമാണ് ഇനി ബാക്കി നില്‍ക്കുന്നത്.

രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും തിരിച്ചറിഞ്ഞെങ്കിലും സംഘത്തില്‍ ഇവര്‍ മാത്രമാണോ അതോ കൂടുതല്‍ പേരുണ്ടോ എന്നതില്‍ അവ്യക്തത തുടരുകയാണ്. പുറത്തുനിന്നുള്ള സഹായങ്ങളടക്കം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇത്തരത്തിലുള്ള സാധ്യതകളാരായുന്നത് പൊലീസിന്റെ പൊതുരീതിയാണ്.

അബിഗേലിനെ തട്ടിക്കൊണ്ടുപോയത് ട്രയല്‍ കിഡ്‌നാപ്പിംഗ് എന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. സാമ്പത്തിക പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് ഇവര്‍ ഈ വഴി തെരഞ്ഞെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ മൂന്ന് തവണ പ്രതികള്‍ ശ്രമം നടത്തിയിരുന്നു. ഇങ്ങനെയെങ്കില്‍ തട്ടിക്കൊണ്ടുപോകേണ്ടയാളെ തെരഞ്ഞെടുക്കുന്നത് മുതല്‍ പ്ലാന്‍ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനടക്കം ഇവര്‍ക്ക് മറ്റാരില്‍ നിന്നെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും.

Top