കോഴിക്കോട് : കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേര്‍ സമാനരീതിയില്‍ മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് സൂചന നല്‍കി എസ്‍പി കെ ജി സൈമണ്‍. മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നു. ഒരാളുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു.
മരിച്ചവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്ക് നല്‍കിക്കഴിഞ്ഞു. ഫലം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ പരിശോധനാഫലം ലഭിച്ചശേഷമേ പുറത്തുവിടാനാവൂ എന്നും എസ്പി അറിയിച്ചു.
ആറ് മൃതദേഹങ്ങളില്‍ നിന്നും ശേഖരിച്ച എല്ലുകളുടെയും പല്ലുകളുടെയും രാസപരിശോധനാഫലം ഒരാഴ്ച കഴിഞ്ഞ് അന്വേഷണ സംഘത്തിന് ലഭിക്കും. ഇതിന് ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
മൃതദേഹങ്ങള്‍ അടക്കം ചെയ്ത കല്ലറകള്‍ തുറന്നാണ് ക്രൈംബ്രാഞ്ച് ഇവ ശേഖരിച്ചത്. പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരാണ് മൃതദേഹങ്ങള്‍ പരിശോധിച്ചത്. മൃതദേഹവശിഷ്ടങ്ങള്‍ കല്ലറകളില്‍ തന്നെ മറവു ചെയ്യുകയും ചെയ്തു.
കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിസിലി, സിസിലിയുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് ദുരൂഹവും സമാനവുമായ സാഹചര്യത്തിൽ മരിച്ചത്. 2002 ലായിരുന്നു ആദ്യ മരണം. ടോം തോമസിന്‍റെ ഭാര്യ അന്നമ്മ ആട്ടിന്‍സൂപ്പ് കഴിച്ച ഉടന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആറു വര്‍ഷത്തിനുശേഷം ടോം തോമസ് ഭക്ഷണം കഴിച്ച ഉടന്‍ ഛര്‍ദ്ദിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.