പത്തനംതിട്ട വ്യാപാരി കൊലപാതകം മോഷണത്തിന് വേണ്ടി; വ്യക്തമായ ആസൂത്രണമെന്ന് പോലീസ്

പത്തനംതിട്ട : മൈലപ്രയിൽ കടയ്ക്കുള്ളിൽ വ്യാപാരിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പൊലീസ്. മോഷണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച കൈലിയും ഷർട്ടും കണ്ടെത്തി. കഴുത്തിലുണ്ടായിരുന്ന ഒൻപത് പവന്റെ മാലയും പണവും നഷ്ടപ്പെട്ടു. കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്പിയുടെ നേതൃത്വത്തിൽ രണ്ട് ഡിവൈഎസ്പിമാർ അടങ്ങുന്നതാണ് അന്വേഷണ സംഘം.

പോസ്റ്റ് ഓഫിസിനുസമീപം പുതുവേലിൽ സ്റ്റോഴ്സ് എന്ന കട നടത്തിയിരുന്ന പുതുവേലിൽ ജോർജ് ഉണ്ണൂണ്ണി (73) ആണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുപിന്നിൽ വലിയ ആസൂത്രണം ഉണ്ടെന്നാണു പ്രാഥമിക നിഗമനം. വായിൽ തുണിതിരുകി കൈകാലുകൾ കെട്ടിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഉച്ചയ്ക്കുശേഷം, വെയിലേൽക്കാതിരിക്കാൻ കടയുടെ മുൻഭാഗം പച്ച കർട്ടൻ ഉപയോഗിച്ചു മറച്ചശേഷം ജോർജ് കടയിൽ കിടന്നുറങ്ങാറുണ്ട്. വൈകിട്ട് കൊച്ചുമകൻ വന്നു നോക്കിയപ്പോളാണ് ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കുന്നതിനും മറ്റുമായി ഇയാൾ കുറച്ചധികം പണം സൂക്ഷിക്കാറുണ്ടായിരുന്നു. എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്താനായില്ല. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു. ജോർജിനെ വ്യക്തമായി അറിയാവുന്ന ആളായിരിക്കാം കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

Top