കൊല്ലപ്പെട്ട മാവോയിസ്റ്റുകളും പന്തീരങ്കാവില്‍ അറസ്റ്റിലായ യുവാക്കളും സൂക്ഷിച്ചത് ഒരേ രേഖകള്‍

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ അതേ രേഖകള്‍ തന്നെയാണ് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റേയും താഹാ ഫസലിന്റേയും വീട്ടില്‍ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ്.

മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന ചില ഡയറിക്കുറപ്പികളും പെന്‍ഡ്രൈവും ലാപ്പ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തിരുന്നു. പെന്‍ഡ്രൈവിലെ ലഘുലേഖകള്‍ പരിശോധിച്ചപ്പോള്‍ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ രേഖകള്‍ കണ്ടെത്തിയത്. ഇതേ രേഖകള്‍ തന്നെയാണ് പന്തീരങ്കാവ് കേസില്‍ പിടിയിലായ അലന്‍ ഷുഹൈബിന്റേയും താഹ ഫസലിന്റേയും വീട്ടില്‍ നിന്നും കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

മഞ്ചിക്കണ്ടി ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപകിന്റെ പരിശീലന ദൃശ്യങ്ങളും ലാപ്പ് ടോപ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്ത ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് തുടങ്ങിയ സാധനങ്ങളില്‍ നിന്നാണ്, ദീപക് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

ക്യാമ്പില്‍ നിന്ന് കണ്ടെത്തിയ ഡയറിക്കുറിപ്പുകളില്‍, ഓരോ ഭൂപ്രകൃതിയിലും എങ്ങനെ ആക്രമണം നടത്താമെന്നതിന്റെ വിവരങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പൊലീസോ തണ്ടര്‍ബോള്‍ട്ടോ എത്തിയാല്‍ എങ്ങനെ ആക്രമിക്കണം എന്നതിന്റെ ഭൂപടങ്ങളുള്‍പ്പടെയുള്ളവയാണ് ഡയറിക്കുറിപ്പുകള്‍.

Top