സെക്രട്ടേറിയറ്റ് തീപിടുത്തം അട്ടിമറിയല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പോലീസ് കണ്ടെത്തല്‍. തീപ്പിടിത്തത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ല. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും പോലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം ഓഫീസില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണവും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

വിദഗ്ദ സമിതി റിപ്പോര്‍ട്ട് നേരത്തെ തന്നെ സമര്‍പ്പിച്ചതാണ്. തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് അന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. തീപ്പിടിത്തത്തിന് പിന്നില്‍ ഒരു അട്ടിമറിയും ഇല്ല എന്നാണ് പോലീസ് റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്. തീപ്പിടിത്തത്തിന് പിന്നില്‍ ഒരു തരത്തിലുള്ള ആസൂത്രണവും ഉണ്ടായിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫാനിന്റെ മോട്ടോര്‍ ചൂടായി കവര്‍ പ്ലാസ്റ്റിക് ഉരുകി കടലാസില്‍ വീണാണ് തീപ്പിടിത്തമുണ്ടായത്. രാവിലെ 9.30നാണ് ഫാന്‍ ഓണ്‍ ചെയ്തത്. അന്ന് ഓഫീസിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചിരുന്നു. ഓഫീസ് അവധിയായിരുന്നു. അന്ന് ശുചീകരണ തൊഴിലാളികളെത്തി ഓഫീസ് സാനിറ്റൈസ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ തിരിച്ചു പോകുമ്പോള്‍ ഫാന്‍ ഓഫ് ചെയ്തിരുന്നില്ലെന്നും ഇതാവാം തീപ്പിടിത്തത്തിന് കാരണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Top