മുരുകന്റെ മരണം ; ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും, ഡോക്ടര്‍മാര്‍ക്കും സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേസില്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കോടതി തേടിയെങ്കിലും പൊലീസ് സമയം ആവശ്യപ്പെട്ടു.

കേസ് അടുത്ത ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. മനുഷ്യാവകാശ കമ്മീഷന്‍ കൊട്ടാരക്കരയില്‍ നടത്തിയ അദാലത്തില്‍ തിരുവനന്തപുരം റേഞ്ച് ഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും മെഡിക്കല്‍ കോളേജാശുപത്രിയിലെ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തിയിരുന്നു. ഡോക്ടര്‍മാര്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍ മുരുകന്‍ രക്ഷപെട്ടേനെയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ആരോപണവിധേയരായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു.

Top