പിഎസ്‍സി നിയമനതട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരു പ്രതിയുടെ ചിത്രം കൂടി പുറത്തുവിട്ട് പൊലീസ്

തിരുവനന്തപുരം: പിഎസ്‍സി നിയമനതട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരു പ്രതിയുടെ ചിത്രം കൂടി പുറത്തുവിട്ട് പൊലീസ്. മുഖ്യപ്രതി രാജലക്ഷ്മിയുടെ സഹായിയുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. വാട്ട്സ് ആപ്പ് വീഡിയോ കോൾ വഴി ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്തത് ഈ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

പി.എസ്.സിയുടെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയിലായിരുന്നു. തൃശൂര്‍ സ്വദേശിനി രശ്മിയാണ് പൊലീസില്‍ കീഴടങ്ങിയത്. രശ്മിയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം പിരിച്ചത്. പരീക്ഷ എഴുതാതെ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുഖ്യപ്രതി രാജലക്ഷ്മിക്കായി അന്വേഷണം തുടരുകയാണ്.

പി.എസ്.സിയുടെ വ്യാജ നിയമന ഉത്തരവ് നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. പ്രതികളായ ആർ. രാജലക്ഷ്മി, വാവ അടൂർ എന്നിവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇവരെയും പിടികൂടാനായിട്ടില്ല. ടൂറിസം, വിജിലൻസ്, ഇൻകംടാക്സ് എന്നീ ഡിപ്പാർട്ടുമെന്റുകളിൽ ക്ലർക്കായി നിയമം ലഭിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. നാലു ലക്ഷം വീതം പണം നൽകിയവർ ഈ നിയമന ഉത്തരവുമായി പി.എസ്.എസി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമാണ് അന്വേഷിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥയും ഇതിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Top