ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബസിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു പോലീസ്

കാസര്‍ഗോഡ്: കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ബസ് ഡ്രൈവര്‍ മുണ്ട്യത്തടുക്കയിലെ ജോണ്‍ ഡീസൂസയ്‌ക്കെതിരെ (56) ബദിയഡുക്ക പോലീസ് കേസെടുത്തത്.

പെര്‍ളയില്‍നിന്ന് ബദിയഡുക്കയിലേക്ക് വരികയായിരുന്ന സ്‌കൂള്‍ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മൊഗ്രാല്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, ബിഫാത്തിമ മൊഗര്‍ എന്നിവരാണ് മരിച്ചത്. മരിച്ച സ്ത്രീകളില്‍ മൂന്നു പേര്‍ സഹോദരങ്ങളാണ്. അമിതവേഗത്തില്‍വന്ന ബസിന്റെ ഇടിയില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

വളവില്‍ വച്ച് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂള്‍ ബസ് കുട്ടികളെ വീടുകളില്‍ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Top