യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; 14 സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ 14 സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. വധശ്രമം ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഹെല്‍മറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്കടിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. 14 പേര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മാടായിപ്പാറയില്‍ കല്യാശ്ശേരി മണ്ഡലം നവകേരള സദാസ് കഴിഞ്ഞ് തളിപ്പറമ്പിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രിസഭയുടെ ബസ്. എരിപുരത്തെത്തിയപ്പോള്‍ കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. നവകേരള ബസ് കടന്നുപോകുമ്പോഴായിരുന്നു യൂത്ത് കോണ്‍ ജില്ലാ വൈസ് പ്രസിഡന്റിനെ ഉള്‍പ്പെടെ മര്‍ദ്ദിച്ചത്.

വനിതാ നേതാവിനെ ഉള്‍പ്പെടെ കൂട്ടത്തോടെ മര്‍ദിച്ചുവെന്നാണ് പരാതി. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷിനെ സിപിഎം പ്രവര്‍ത്തകറും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും വളഞ്ഞിട്ട് തല്ലി. ഹെല്‍മറ്റും ചെടിച്ചട്ടിയും കൊണ്ട് അടിച്ചു. കരിങ്കൊടി കാണിച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. അതേസമയം, സിപിഎം ആസൂത്രിത ആക്രമണം നടത്തിയെന്നും കൈകാര്യം ചെയ്യാനാണ് തീരുമാനമെങ്കില്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണുമെന്നും കെ സുധാകരനും വി ഡി സതീശനും പ്രതികരിച്ചു.

Top