രഹസ്യ കേന്ദ്രത്തില്‍ പള്‍സറിന്റെ ‘പള്‍സ് ‘ അളക്കുന്നു, ഈ രാത്രി നിര്‍ണ്ണായകം !

കൊച്ചി: പറഞ്ഞത് വിഴുങ്ങിയും പൊലീസിനെ വട്ടം കറക്കിയും അഹങ്കരിച്ച പള്‍സര്‍ സുനി ഇപ്പോള്‍ കുടിക്കുന്നത് കയ്പ് നീര്‍ !

നേരത്തെ പൊലീസ് ചോദ്യം ചെയ്യലില്‍ പറയാത്ത കാര്യങ്ങള്‍ ജയിലില്‍ വച്ച് പറയുകയും കത്തെഴുതുകയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സുനി വീണ്ടും പൊലീസ് കസ്റ്റഡിയില്‍ പൊലീസിനെ ‘കളിപ്പിച്ച’തിന് കാക്കിപ്പട ഇപ്പോള്‍ ശരിക്കും ‘കളി’ പഠിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

‘അപകടം’ മുന്‍കൂട്ടി കണ്ട് പൊലീസ് കസ്റ്റഡി ഒഴിവാക്കാന്‍ സുനിയുടെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും കോടതി ആ അപേക്ഷ തിരസ്‌ക്കരിച്ചത് അന്വേഷണ സംഘത്തിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

മര്യാദയ്ക്ക് ചോദിച്ചിട്ട് പറയാത്തതിനാല്‍ ‘മര്യാദകെട്ട് ‘ ചോദിക്കാന്‍ തന്നെയാണ് പൊലീസ് അവസാനഘട്ടത്തില്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

ഇതിനായാണ് രഹസ്യ കേന്ദ്രത്തിലേക്ക് ചോദ്യം ചെയ്യാനായി മാറ്റിയിരിക്കുന്നത്.

പരുക്കുകള്‍ ദേഹത്ത് കാണാത്ത തരത്തില്‍ ചോദ്യം ചെയ്യാന്‍ മിടുക്കരായവര്‍ ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ടെന്നാണ് സൂചന.

നടന്‍ പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, പൂര്‍ണ്ണിമ എന്നിവര്‍ ദിലീപിന്റെ പേര് പറയാന്‍ രണ്ടര കോടി വാഗ്ദാനം ചെയ്തു എന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്നതും പൊലീസ് ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്.

യുവസംവിധായകനൊപ്പം പ്രവര്‍ത്തിച്ച സാഹചര്യം, അടുപ്പം എന്നിവയുടെ വിശദാംശങ്ങളിലേക്കും പൊലീസ് ഇപ്പോള്‍ കടക്കുന്നുണ്ട്.

കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കുമെന്നതിനാല്‍ ഈ രാത്രി പള്‍സര്‍ സുനിക്കും പൊലീസിനും നിര്‍ണ്ണായകമാണ്.

മര്‍ദ്ദനം ഇനി പ്രതി ആരോപിച്ചാലും കസ്റ്റഡിയില്‍ വാങ്ങിയത് വനിതാ സി ഐ ആയതിനാല്‍ പൊലീസിന് നിരത്താന്‍ വാദങ്ങളുണ്ടാകും.

നടന്‍ ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിനാണ് ഇന്‍ഫോപാര്‍ക്ക് സി ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങിയതെങ്കിലും നടിയെ ആക്രമിച്ച കേസിന് പിന്നിലെ ഗൂഢാലോചന ആരുടേതാണ് എന്നതാണ് പൊലീസ് ചോദ്യം ചെയ്യലില്‍ പ്രധാനമായും അറിയാന്‍ ശ്രമിക്കുന്നത്.

മുന്‍പ് പറഞ്ഞ മൊഴി മാറ്റി പറയാനുണ്ടായ സാഹചര്യത്തിന് ആദ്യ ചോദ്യം ചെയ്യലില്‍ സുനി വ്യക്തമായ ഉത്തരം പറയാത്തതിനാലാണ് രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നത്.

Top