മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന; പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോർജിന് നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി അറിയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകൾ നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പി സി ജോർജും സ്വപ്ന സുരേഷുമാണ് കേസിലെ പ്രതികൾ.

ഗൂഢാലോചന നടത്തി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് തന്നെ പ്രേരിപ്പിച്ചുവെന്ന് കേസിലെ സാക്ഷിയായ സരിത എസ് നായർ രഹസ്യമൊഴി നൽകിയിരുന്നു. രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പിസിയെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനും നോട്ടീസ് നൽകിയെങ്കിലും ഇതേവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നതിനാൽ പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നാണ് സ്വപ്ന അറിയിച്ചിട്ടുള്ളത്. ഗൂഢാലോചന കേസിൽ ഇന്നലെ സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആർഡിഎസിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

Top