പൊലീസിന് അക്കിടി പറ്റി ; ഭിക്ഷാടകരുടെ പുനരധിവാസ കേന്ദ്രത്തിലാക്കിയത് ലക്ഷപ്രഭുക്കളെ

ഹൈദരാബാദ്: ഹൈദരാബാദിലെ ഭിക്ഷാടകരെ പുനരധിവസിപ്പിക്കല്‍ യഞ്ജത്തിനിടെ അമളി പിണഞ്ഞ് പൊലീസ്.

ഭിക്ഷാടകരെന്ന് തെറ്റിദ്ധരിച്ച് പൊലീസ് പുനരധിവാസ കേന്ദ്രത്തിലാക്കിയത് രണ്ട് ലക്ഷപ്രഭുക്കളെ.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് ഹൈദരാബാദില്‍ നിന്ന് ഭിക്ഷാടകരെ നീക്കുന്ന നടപടിക്കിടെയാണ് പൊലീസിന് അബദ്ധം പറ്റിയത്.

ലങ്കാര്‍ ഹവുസിലെ ദര്‍ഗയില്‍ നിന്ന് ചെര്‍ലാപള്ളി ജയിലിലെ ആനന്ദാശ്രമത്തില്‍ എത്തിച്ച രണ്ട് സ്ത്രീകള്‍ പൊലീസുകാരുമായി ഇംഗ്ലീഷില്‍ തര്‍ക്കിക്കുന്നത് കണ്ടപ്പോള്‍ സംശയം തോന്നിയ അധികൃതര്‍ വിവരം തിരക്കിയപ്പോഴാണ് പൊലീസിന് അക്കിടി പറ്റിയെന്ന് തിരിച്ചറിഞ്ഞത്.

പിന്നീട് വിശദമായി സംസാരിച്ചപ്പോഴാണ് ഉന്നതവിദ്യാഭ്യാസംനേടി മികച്ച നിലയില്‍ ജീവിക്കുന്നവരാണ് ആ സ്ത്രീകളെന്ന് ബോധ്യപ്പെട്ടത്.

ഇതില്‍ ഒരാളായ 50 വയസ്സുള്ള ഫര്‍സാന ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയാണ്. ലണ്ടനില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഫര്‍സാനയും ഭര്‍ത്താവും ഏതാനും വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.

അമീര്‍പേട്ടില്‍ ലക്ഷ്വറി അപാര്‍ട്ട്‌മെന്റും ഇവര്‍ക്ക് സ്വന്തമായുണ്ട്. കഴിഞ്ഞയിടെ ഭര്‍ത്താവ് മരിച്ചതോടെ മാനസികാസ്വാസ്ഥ്യത്തിലായി ഫര്‍സാന. ഇതിന് ഒരു ആള്‍ദൈവം നിര്‍ദേശിച്ച പ്രകാരമാണ് ദര്‍ഗാ പരിസരത്ത് ഭിക്ഷ യാചിച്ചത്.

അവിടെ നിന്നാണ് ഇവര്‍ ആനന്ദാശ്രമത്തിലേക്ക് എത്തപ്പെട്ടത്.

റബീയ ബസീറ എന്ന നാല്പത്തിമൂന്നുകാരിയുടേതും സമാന അനുഭവമാണ്. അമേരിക്കന്‍ ഗ്രീന്‍കാര്‍ഡ് പൗരത്വമുള്ള റബീയയ്ക്ക ഹൈദരാബാദില്‍ വന്‍ ഭൂസ്വത്തുണ്ട്.

പക്ഷേ, അവരുടെ സഹോദരന്മാര്‍ ഇവയെല്ലാം കൈവശപ്പെടുത്തിയതോടെ റാബിയയുടെ മനോനില തകരാറിലായി. ഇതിന് ചികിത്സയായി ആരോ നിര്‍ദേശിച്ചതാണ് ദര്‍ഗയിലെ ഭിക്ഷാടനം.

അമളി പിണഞ്ഞത് മനസ്സിലായതോടെ പൊലീസ് ഇരുവരുടെയും ബന്ധുക്കളെ വിവരം അറിയിച്ചു.

പിന്നീട് ബന്ധുക്കളെത്തി ഫര്‍സാനയെയും റാബിയയയെും വീടുകളിലേക്ക് കൊണ്ടുപോയി.

ആയിരത്തിലധികം ഭിക്ഷാടകരെയാണ് ഹൈദരാബാദിലെ വിവിധ നഗരങ്ങളില്‍ നിന്ന് പുനരധിവാസ കേന്ദ്രങ്ങളിലേക്ക് ഇതിനോടകം മാറ്റിയത്.

Top