ആഷിഖിന്റെ കൊലപാതകത്തിന് കാരണം ഫിറോസ് വിദേശത്തേയ്ക്ക് പോകുന്നതുമായുള്ള തര്‍ക്കമെന്ന് പോലീസ്

പാലക്കാട്: ഒറ്റപ്പാലം ആഷിഖ് കൊലപാതകത്തിന് കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍മെന്ന് പോലീസ്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതികളായിരുന്നു ആഷിഖും ഫിറോസും. എന്നാല്‍ ഒരുമിച്ചുള്ള കേസുകള്‍ ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് ആഷിഖ് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം.

തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു. തന്നെ ആക്രമിക്കാന്‍ ആഷിഖ് ഉപയോഗിച്ച കത്തി പിടിച്ചുവാങ്ങി കഴുത്തില്‍ തിരികെ കുത്തിയാണ് ആഷിഖിനെ ഫിറോസ് കൊലപ്പെടുത്തിയത്.

പോലീസ് സംഘം കണ്ടെത്തിയ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ബുധനാഴ്ച നടക്കും. അതേസമയം കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ആയുധത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. രണ്ട് മാസം മുന്‍പ് നടന്ന കൊലപാതകം ചൊവ്വാഴ്ച പ്രതി ഫിറോസിന്റെ മൊഴിയിലൂടെയാണ് പുറത്തായത്. കഴുത്തിനേറ്റ മുറിവ് തന്നെയാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിക്കാന്‍ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം.

2015-ലെ മോഷണക്കേസില്‍ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരവും പുറത്തറിയുന്നത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെ താന്‍ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് പോലീസിനോട് പറഞ്ഞത്.

ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടെന്നും പ്രതി പറഞ്ഞിരുന്നു. ഇതോടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് സംഘം വന്‍ സന്നാഹത്തോടെ പാലപ്പുറത്ത് തിരച്ചില്‍ ആരംഭിച്ചത്.

ഷൊര്‍ണ്ണൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം, പട്ടാമ്പി പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഒറ്റപ്പാലം ആര്‍.ഡി.ഒ.യും സ്ഥലത്തെത്തി. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍തന്നെ ആളൊഴിഞ്ഞ പറമ്പില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.

 

Top