കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കുഴിത്തറ: കളിയിക്കാവിളയില്‍ എഎസ്‌ഐ വിന്‍സെന്റിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ തൗഫീക്കിനെയും മുഹമ്മദ് ഷെമീമിനെയും ഇന്ന് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇരുവര്‍ക്കുമായി തമിഴ്‌നാട് പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ കുഴിത്തറ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

അതേസമയം പ്രതികളുമായി ഇന്ന് കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എത്തി തെളിവെടുപ്പ് നടത്തിയേക്കും. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘമാകും ഇവരെ ചോദ്യം ചെയ്യുക.

സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു. അതിന് കളിയിക്കാവിള ചെക്‌പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായിരുന്നത് കൊണ്ടെന്നും പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍ കുറ്റം സമ്മതിച്ചെങ്കിലും ഗൂഡാലോചനയെ കുറിച്ചോ, സഹായം നല്‍കിയവരെ കുറിച്ചോ ഇവര്‍ വിവരം നല്‍കിയിട്ടില്ല. കൊലപാതകത്തിന് ഉയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇരുവര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തിയിരുന്നു.

കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ അല്‍ ഉമ തലവന്‍ മെഹബൂബ പാഷയേയും കൂട്ടാളികളായ ജെബീബുള്ള, മന്‍സൂര്‍, അജ്മത്തുള്ള എന്നിവരേയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കളിയിക്കാവിള പ്രതികള്‍ ഉള്‍പ്പെട്ട അല്‍ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

എഎസ്എയുടെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ പങ്ക് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പുതുതായി രൂപീകരിച്ച തീവ്രവാദ സംഘം ആക്രണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. അന്വേഷണം ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു.

Top