വ്യാപാരസ്ഥാപനങ്ങളിലെത്തി ജീവനക്കാരില്‍നിന്ന് പണം തട്ടുന്ന യുവാവിനെ തേടി പൊലീസ്

Theft in kochi

പാലാ : വ്യാപാരസ്ഥാപനങ്ങളിലെത്തി ജീവനക്കാരില്‍നിന്ന് പണം തട്ടുന്ന യുവാവിനെ തേടി പൊലീസ്. കഴിഞ്ഞദിവസം പാലായിലെ ഒരു കടയില്‍നിന്ന് 2800 രൂപയും ഒരാഴ്ച മുമ്പ് ഈരാറ്റുപേട്ട അരുവിത്തുറയിലെ ഒരു കടയില്‍ നിന്ന് 2650 രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു.

സമാനമായ രീതിയില്‍ രണ്ടുവര്‍ഷം മുമ്പ് പാലായിലെ വിവിധ കടകളില്‍നിന്നായി പതിനായിരങ്ങള്‍ തട്ടിയെടുത്തിരുന്നു. അന്ന് ചില കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് ഇത്തവണയും തട്ടിപ്പ് നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച പാലാ തെക്കേക്കര നഗരസഭാ കോംപ്ലക്സിലെ ജീവനം ആയൂര്‍വേദിക് ക്ലിനിക്കില്‍ എത്തിയ യുവാവ് കടയുടമ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് ജീവനക്കാരിയോട് 7800 രൂപാ ചോദിച്ചു. ഈ സമയം കടയുടമ ചുമപ്പുങ്കല്‍ അലക്സ് അവിടെ ഉണ്ടായിരുന്നില്ല. പണം കൊടുക്കാന്‍ ജീവനക്കാരി മടിച്ചപ്പോള്‍ വന്ന യുവാവ് അലക്സിനെ ഫോണ്‍ വിളിക്കുന്നതായി നടിച്ചു.

ഇതോടെ ജീവനക്കാരി കടയില്‍ ഉണ്ടായിരുന്ന 2800 രൂപാ കൊടുത്തു. ബാക്കി തുകകൂടി യുവാവ് ആവശ്യപ്പെട്ടതോടെ യുവതി അലക്സിനെ വിളിക്കാനൊരുങ്ങി. ഇതോടെ തിരക്കിട്ട് പുറത്തേക്കിറങ്ങിയ ഇയാള്‍ ഓട്ടോയില്‍ കയറി കടന്നുകളയുകയായിരുന്നു.

ഒരാഴ്ച മുമ്പ് ഈരാറ്റുപേട്ട ആലപ്പാട്ട് ഗോള്‍ഡ് കവറിങ് സ്ഥാപനത്തിലും ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു. ഉടമ ജോര്‍ജ് ഉച്ചയൂണിന് വീട്ടിലേക്കു പോയ ഉടന്‍ കടയിലെത്തിയ യുവാവ് ജോര്‍ജ് പറഞ്ഞിട്ടാണെന്ന് പറഞ്ഞ് കടയിലുണ്ടായിരുന്ന ജോര്‍ജിന്റെ ഭാര്യ സജയില്‍നിന്ന് 2650 രൂപാ തട്ടിയെടുത്തു. അവിടെയും 7500 രൂപയാണ് ചോദിച്ചത്. ജോര്‍ജിനെ ഫോണില്‍ വിളിക്കുന്നതായി നടിക്കുകയും ചെയ്തു.

പാലായിലെ ആയൂര്‍വ്വേദ മരുന്ന് കടയിലെ സി.സി.ടി.വി.യില്‍ തട്ടിപ്പുകാരന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഈ ചിത്രം സഹിതം കടയുടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചങ്ങനാശ്ശേരി സ്വദേശിയാണിയാള്‍

Top