ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ്; പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് സുരക്ഷാ മേഖലയിലെന്ന്

കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് അതീവ സുരക്ഷയുള്ള മേഖലയിലെന്ന്.

ദേശീയ ആയുധ സംഭരണശാലയുടെ അടുത്തായിരുന്നു പ്രതികളുടെ ഒളിസങ്കേതമെന്നും കൃത്യം നടത്തിയ ശേഷം ഇവര്‍ ഒരാഴ്ച ഇവിടെ താമസിച്ചുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. വെടി ഉതിര്‍ത്ത ശേഷമുള്ള ബുള്ളറ്റിന്റെ കാലി കെയ്‌സും ഹെല്‍മറ്റും കൈയ്യുറകളും ഇവിടെ ഉപേക്ഷിച്ച ശേഷമായിരുന്നു പ്രതികള്‍ സ്ഥലം വിട്ടത്. അറസ്റ്റിലായ വിപിനെയും ബിലാലിനെയും പൊലീസ് ഒളിസങ്കേതത്തിലെത്തിച്ച് തെളിവെടുത്തിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്. നടി ലീന മരിയ പോളില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിര്‍ത്തതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

Top