കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. KL 14 J 5683 എന്ന വാഹനമാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വാഹനത്തിന്റെ ഉടമയായ എച്ചിലോട്ട് സജി ജോര്‍ജ്ജിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അതേസമയം, കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. കേസിലെ ഗൂഢാലോചന തെളിയണമെങ്കില്‍ സിബിഐ തന്നെ അന്വേഷിക്കേണ്ടതാണെന്ന് നേതാക്കള്‍ പറഞ്ഞു. ഇക്കാര്യം അറിയിച്ച് ഫെബ്രുവരി 22ന് സംസ്ഥാനത്തെ എല്ലാ എസ്പി ഓഫീസുകളിലേക്കും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്.

കേസില്‍ നിരവധിപ്പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലില്‍ നിര്‍ണായക പുരോഗതി ഉണ്ടായാല്‍ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേസിലെ മുഖ്യസൂത്രധാരനും പിടിയിലായി. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെയാണ് കാസര്‍ഗോട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

പാര്‍ട്ടി നേതൃത്വത്തിന് കൊലപാതകത്തെക്കുറിച്ച് അറിവില്ലെന്നും പ്രാദേശികമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാര്‍ട്ടി ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ടവര്‍ക്കെതിരെ മുന്‍പ് സമൂഹ മാധ്യമങ്ങള്‍ വഴി വധഭീഷണി മുഴക്കിയ കോളേജ് വിദ്യാര്‍ഥി ഉള്‍പ്പെടെ 2 സിപിഎം പ്രവര്‍ത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. നിലവില്‍ രണ്ടു ഡിവൈഎസ്പിമാരും, നാലു സിഐമാരും, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

ഇതിനിടെ ഇന്ന് പെരിയയിലെത്താനിരുന്ന എല്‍ഡിഎഫ് നേതാക്കളുടെ സന്ദര്‍ശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയിരുന്നു.

പെരിയ കല്യോട്ടുള്ള സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം യുവാക്കളെ തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശരത് ലാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്റും ആണ്.

Top