വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; സോഫ്റ്റുവയര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പൊലീസിന്റെ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. വ്യാജ ഐ.ഡി ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ സൈബര്‍ വിഭാഗം പരിശോധിച്ചു തുടങ്ങി. ഇന്നോ നാളെയോ അന്വേഷണ സംഘത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രത്യേക അന്വേഷണ സംഘം തുടര്‍ നടപടികളിലേക്ക് കടക്കും.

തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ പരാതി നല്‍കിയവരെ കണ്ടെത്തി അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊലീസ് നോട്ടീസ് അയക്കും.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ പരാതിയിലാണ് നിലവില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. വിത്ത് ഐവൈസി എന്ന അപ്ലിക്കേഷനിലൂടെയാണ് വോട്ടിംഗ് നടന്നത്. വ്യാജ കാര്‍ഡുകള്‍ക്കെല്ലാം ഒരേ നമ്പറാണ്. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തിയ ഏജന്‍സി, അവരുടെ സെര്‍വറിലെ വിവരങ്ങള്‍ പൊലീസിന് കൈമാറണം.

ഏജന്‍സിയുടെ വിശദാംശങ്ങള്‍ അടക്കം അറിയിക്കണെമന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസ് കത്ത് നല്‍കും. വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതടക്കമുള്ള നടപടിയിലേക്ക് പൊലീസിന് കടക്കേണ്ടിവരും. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയ ആപ്പ് ഗൂഗിളിലോ, ആപ്പിള്‍ പ്ലേ സ്റ്റോറിലോ ഉള്ളതല്ല. ഈ ആപ്ലിക്കേഷന്‍ വഴി ആരെല്ലാം വ്യാജ കാര്‍ഡുകളുണ്ടാക്കിയെന്ന അന്വേഷണവും സൈബര്‍ സംഘം ആരംഭിച്ചിട്ടുണ്ട്.

Top