വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ജയ്‌സണ്‍ മുകളേലിന്റെ കാഞ്ഞങ്ങാട്ടെ ഓഫീസില്‍ പൊലീസ് പരിശോധന

കാസര്‍കോട്: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രധാന കണ്ണിയായ ജയ്‌സണ്‍ മുകളേലിന്റെ ഓഫീസില്‍ പരിശോധന. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. കാഞ്ഞങ്ങാട്ടെ ഓഫീസിലാണ് പൊലീസ് പരിശോധന നടത്തിയത്. ഓഫീസില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ് ജയ്‌സണ്‍.

അതേസമയം കേസിലെ പ്രതിയായ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം ജെ രഞ്ജുവിനെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. രഞ്ജുവിനെ കണ്ടെത്താന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. പത്തനംതിട്ട കേന്ദ്രീകരിച്ച് വ്യാജ കാര്‍ഡ് തയ്യാറാക്കിയ സംഭവത്തിലെ മുഖ്യകണ്ണിയാണ് രഞ്ജു. കാര്‍ഡ് നിര്‍മ്മിക്കാന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കിയത് രഞ്ജുവാണെന്ന് തെളിഞ്ഞിട്ടുണ്ട്.

അറസ്റ്റിലായ നാലുപേരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. പൊലീസ് റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിജിപിയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്.യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Top