പിണറായി കൂട്ടകൊലപാതകം; സൗമ്യയുടെ പേരില്‍ കൊലപാതക കുറ്റും ചുമത്തും

soumya

തലശ്ശേരി: പിണറായിയിലെ കൂട്ടകൊലപാതക സംഭവത്തില്‍ പ്രതിയായ സൗമ്യയുടെ(28) പേരില്‍ മൂന്നു മരണത്തിലും കൊലക്കുറ്റം ചുമത്തും. ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് അന്വേഷണസംഘം. നിലവില്‍ രണ്ടു കേസുകളിലാണ് യുവതിയെ പ്രതിചേര്‍ത്തത്. സൗമ്യയുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.

ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയാല്‍ മൂന്നാമത്തെ കേസിലും പ്രതിചേര്‍ക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ തലശ്ശേരി സി.ഐ. കെ.ഇ.പ്രേമചന്ദ്രന്‍ പറഞ്ഞത്. യുവതിയുടെ മുന്‍ ഭര്‍ത്താവ് കിഷോറിനെ കൊടുങ്ങല്ലൂരില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.

യുവതിയുടെ അമ്മ കമല, അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ മരണത്തിലാണ് നിലവില്‍ പ്രതിചേര്‍ത്തത്. മകള്‍ ഐശ്വര്യയുടെ മരണത്തില്‍ പ്രതിയാക്കിയിട്ടില്ല. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയാല്‍ കോടതിയുടെ അനുമതിയോടെ മകളുടെ മരണത്തിലും പ്രതിയാക്കും. ഇതോടെ പലസമയത്തായി നടന്ന മൂന്നു കൊലക്കേസുകളില്‍ യുവതി പ്രതിയാകും. മകളെ കൊലപ്പെടുത്തിയ കേസിലും ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. കസ്റ്റഡിയില്‍ ലഭിച്ചാല്‍ കേസിലാവശ്യമായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുമെന്ന് അന്വേഷണസംഘം കരുതുന്നത്.

ദൃക്സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവും കേസില്‍ പ്രധാനമാകും. യുവതിയുമായി ബന്ധമുള്ളതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തവര്‍ ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന യുവതിയുടെ മൊഴി പോലീസ് പൂര്‍ണമായി മുഖ വിലയ്ക്കെടുത്തിട്ടില്ല. ഇവര്‍ക്കെതിരേ മൊഴിയുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന സൂചനയും അന്വേഷണസംഘം നല്‍കുന്നു. യുവതിയുടെ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റു കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ ആവശ്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തും. അന്വേഷണം പൂര്‍ത്തിയാക്കി വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനും ശ്രമം തുടങ്ങി. ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നതായി യുവതി മൊഴിനല്‍കിയിരുന്നു. പൊലീസിന്റെ നീക്കമാണ് ഇതിനു തടയിട്ടതെന്ന് അന്വേഷണസംഘം കരുതുന്നു. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ മരിച്ചതിന്റെ 12-ാംനാള്‍ കഴിഞ്ഞ് ബന്ധുക്കള്‍ വീട്ടില്‍നിന്നു പോയാല്‍ ജീവനൊടുക്കാനായിരുന്നു തീരുമാനം. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ഇതിന് അവസരം നല്‍കാതെ അവിടെത്തന്നെ തുടരാന്‍ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

ഇതേക്കുറിച്ച് യുവതിക്ക് സൂചന ലഭിച്ചിരുന്നില്ല. അറസ്റ്റിലാകുന്ന ദിവസം റസ്റ്റ്ഹൗസില്‍ എത്തിയപ്പോള്‍ മാത്രമാണ് പൊലീസ് വലയിലായെന്ന് യുവതിക്ക് ബോധ്യമായത്. ജീവിതത്തകര്‍ച്ചയാണ് കൂട്ടക്കൊലയിലെത്തിച്ചതിന്റെ ഒരു കാരണമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതുവരെ 50പേരെ ചോദ്യംചെയ്തു. അവരുടെ മൊഴി രേഖപ്പെടുത്തി. ചികിത്സ നടത്തിയ ആശുപത്രികളിലെ രേഖകളുള്‍പ്പെടെ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.

Top